
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ. വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് ഹരികുമാർ. ഇയാൾ ശ്രീതുവിനെതിരെ മൊഴിനൽകി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ശ്രീതുവിന്റെ മകൾ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടിൽനിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതിൽനിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാർ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ. എന്നാൽ, വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാർ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ശ്രീതുവിനെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.
നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വംബോർഡിൽ ഡ്രൈവർ ജോലി ശരിയാക്കിനൽകാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്.
















