
ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിന് മാനസിക പ്രശ്‍നങ്ങളില്ലെന്ന് മാനസികാരോഗ്യ വിദഗ്ധർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം ഡോക്ടർമാരാണ് ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. അതേസമയം, രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കു.
ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കസ്റ്റഡി അപേക്ഷ പരിഗണിക്കവെ പ്രതി കോടതിയിൽ പറഞ്ഞത്. മൊഴിമാറ്റിയ ഹരികുമാർ കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതിയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ കോടതി മാനസിക രോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്നാണു ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. അതേസമയം, ഹരികുമാറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
അതിനിടെ, അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. വ്യാജ രേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനുമാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളിൽ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിൻകര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലിയുടെ നിയമന ഉത്തരവ് നൽകി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ.ഷിജുവിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാൻഡിൽ കഴിയുന്നത്.










