
ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും മർദ്ദിക്കുമെന്ന് ഛത്തീസ്ഗഡിലെ ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമ്മ. യുവതി ക്രിസ്തുമത വിശ്വാസികളായ ആളുകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണം തേടിയവരോട് ജ്യോതി ശർമ ഇനിയും മർദ്ദിക്കുമെന്ന് വ്യക്തമാക്കിയത്. താൻ എല്ലാവരെയും മർദ്ദിച്ചിട്ടില്ലെന്നാണ് ജ്യോതി ശർമ്മ പറയുന്നത്. മത പരിവർത്തനം നടത്തിയവരെ ആണ് മർദ്ദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.
ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിൻറെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ജ്യോതി ശർമ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്നും ജ്യോതി ശർമ പറഞ്ഞു.
താനും പ്രവർത്തകരും ആണ് പരാതി നൽകിയത്. സ്റ്റേഷനിൽ ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ആവശ്യമെങ്കിൽ മർദിക്കും. താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും പൊലീസ് തൻറെ കൂടെയില്ലെന്നും ജ്യോതി ശർമ പറഞ്ഞു.











