
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്. പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് ജീവനക്കാർ സംഘടിതമായി മോഷണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണപ്രകാരം, ഒരാൾ ക്യാമറയ്ക്ക് മുന്നിൽ മറയായി നിൽക്കുമ്പോൾ മറ്റുള്ളവർ കാണിക്കപ്പെട്ടികളിൽ നിന്നുള്ള പണക്കെട്ടുകളിൽ നിന്ന് നോട്ടുകൾ എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു പതിവ്. ഇങ്ങനെ കൈക്കലാക്കിയ പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികളിൽ സൂക്ഷിച്ച ശേഷം അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് കടത്തി രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് പങ്കുവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലേക്ക് അയയ്ക്കുന്ന പണക്കെട്ടുകളിലും പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നു. കെട്ടുകൾക്കിടയിൽ അധിക നോട്ടുകൾ തിരുകിക്കയറ്റി പിന്നീട് അവ കൈക്കലാക്കുന്ന രീതിയാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടുകളുടെ എണ്ണം മാറാത്തതിനാൽ പരിശോധനകളിൽ ഈ തട്ടിപ്പ് എളുപ്പത്തിൽ കണ്ടെത്താനായിരുന്നില്ല. പണത്തിന് പുറമെ ഭക്തർ സമർപ്പിച്ച സ്വർണാഭരണങ്ങളും പ്രതികൾ അപഹരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
2024-ൽ ക്ഷേത്രം ഭക്തർക്കായി തുറന്നതുമുതൽ തട്ടിപ്പ് നടന്നുവരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ക്ഷേത്രത്തിന് ഏകദേശം 7.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പ്രതികളിൽ നിന്ന് ഏകദേശം 70 ലക്ഷം രൂപ വീണ്ടെടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഏപ്രിൽ 27 മുതൽ ജൂൺ 5 വരെ മാത്രം എഴുപതിലധികം മോഷണങ്ങൾ നടന്നതായി കണ്ടെത്തി. ടിന്നു യാദവും സുഭാഷ് ശ്രീവാസ്തവയും ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്മാരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ പലരും സ്വാധീനമുള്ള വ്യക്തികളുടെ ശുപാർശയിലൂടെയാണ് ക്ഷേത്രത്തിൽ ജോലി നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രസ്റ്റ് ഭാരവാഹിയായിരുന്ന ചമ്പത്ത് റായിയുടെ ഡ്രൈവറായ ടിന്നു യാദവ് സ്വന്തം ബന്ധുവിനെ പണം എണ്ണുന്ന സംഘത്തിൽ ഉൾപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളിലൊരാളായ അവിനാഷ് ശുക്ല മോഷ്ടിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചകളും തട്ടിപ്പിന് വഴിയൊരുക്കിയതായി എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ലെന്നും പണം എണ്ണുന്ന മുറിയിലെ സിസിടിവി നിരീക്ഷണം പര്യാപ്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ രേഖകളിൽ മാത്രമായി ഒതുങ്ങിയിരുന്നുവെന്നും അന്വേഷണസംഘം വിലയിരുത്തി.
കേസിൽ ബാങ്ക് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ജീവനക്കാരുടെയോ പങ്കുണ്ടോയെന്ന് അന്വേഷണമിപ്പോഴും തുടരുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത്ത് റായിയും അനിൽ മിശ്രയും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിട്ടുണ്ട്.










