
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങ് ഇന്ന് മഷ്ഹദിൽ നടക്കും. നിലവിലെ പരമോന്നത നേതാവും ഖമനയിയുടെ മകനുമായ മുജ്തബ ഖമനയി സുരക്ഷാ കാരണങ്ങളാൽ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ സംസ്കാരച്ചടങ്ങിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മുജ്തബ ഖമനയിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി ഖമനയിയുടെ ഭൗതികശരീരവുമായി ഇറാഖിലെ ഷിയ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ നജാഫിൽ ചൊവ്വാഴ്ച വിലാപയാത്ര നടന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം വഹിച്ച വിമാനം നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും നജാഫിലെ അനുസ്മരണച്ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് കർബലയിലും പൊതുദർശനവും വിലാപയാത്രയും സംഘടിപ്പിച്ചശേഷം മൃതദേഹം സംസ്കാരത്തിനായി ഇറാനിലേക്ക് കൊണ്ടുപോകും.










