02:10am 15 May 2025
NEWS
അവാർഡിലെത്തിയ ദൈവികത
09/05/2025  02:47 PM IST
നിരഞ്ജന ഇന്ദു
അവാർഡിലെത്തിയ  ദൈവികത

2023 കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ടെലിഫിലിം, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച നടൻ തുടങ്ങി പുരസ്‌കാര നിറവിലായിരുന്നു കൺമഷി. കൺമഷി ഒരുക്കിയതും അതിൽ പരമു എന്ന വേഷത്തിൽ എത്തിയതും അനൂപ് കൃഷ്ണനാണ്. അവാർഡ് പ്രചോദനമാണെന്നും പറഞ്ഞുകൊണ്ട് പുരസ്‌കാര വിശേഷങ്ങളും ഒപ്പം സിനിമാ വിശേഷങ്ങളും അനൂപ് പങ്കുവയ്ക്കുന്നു.

പരമു തമ്പ്രാനും  കൺമഷിയും

ഇത് ഒരു കൺമഷിയുടെ മാത്രം കഥയല്ല. ഒരുപാട് കൺമഷിമാരുടെ കഥയാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഇന്ന് നിലനിൽക്കുന്നുണ്ട്. കാലങ്ങളായി നമ്മൾ കേട്ട് വളർന്ന പല കഥകളിൽ നിന്ന് ഒരു കഥയും ഒപ്പം അതിൽ കൺമഷി എന്ന കഥാപാത്രത്തെയും ഒരുപാട് സബ് പ്ലോട്ടുകളായി സൃഷ്ടിക്കുകയായിരുന്നു. ആദ്യം ഒരു വായ്ത്താരി പോലെ അഞ്ജലി ഒരു പാട്ടൊരുക്കാൻ വേണ്ടിയാണ് എന്നെ കോൺടാക്ട് ചെയ്യുന്നത്. എന്നാൽ അത് കുറച്ചുകൂടെ ഡിമാൻഡ് ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കൺമഷി ഞങ്ങത് അൽപ്പംകൂടി വലുതാക്കാൻ തീരുമാനിക്കുന്നത്. അതിനനുസരിച്ച് ഒരു കഥയും ഒപ്പം നാഗക്കളത്തിലെന്നപോലെയുള്ള സംഗീതവും അതിലേക്ക് തെയ്യവും കൊണ്ടുവന്നു.

കഥാപാത്രങ്ങളെ കണ്ടെത്തിയത്

ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ബാക്ക് സ്റ്റോറി ഞങ്ങൾക്കിടയിലുണ്ടായിരുന്നു. വേലു എന്ന ഇത്തിക്കണ്ണി പോലെയൊരു കഥാപാത്രം. അയാൾ അപ്പൻ തമ്പ്രാന്റൊപ്പവും മകനായ പരമുവിനൊപ്പവും നിൽക്കുന്നു. ഇപ്പോഴത്തെ നിലനിൽപ്പ് വേണമെങ്കിൽ അപ്പന്റെ കൂടെ നിൽക്കണമെന്നും ശേഷം പരമുവിനൊപ്പം നിൽക്കണമെന്നത് അയാൾക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അയാൾ അങ്ങനെ നിലകൊള്ളുന്നത്. അയാളുടെ നടത്തത്തിൽ ഒരു പ്രത്യേകതയുണ്ട്.  ഒരുപക്ഷേ അയാൾക്ക് മുൻപ് അപ്പൻ തമ്പുരാന്റെ അടുത്തുനിന്ന് വെട്ട് കിട്ടിക്കാണണം. അതുപോലെ അപ്പൻ തമ്പുരാൻ അധികാരവും ധാർഷ്ട്യവും കൊണ്ടുനടക്കുന്ന ഒരാളാണ്. തനിക്ക് നേരെ വരുന്നത് ഭാര്യയാണെങ്കിലും കുളക്കടവിൽ ഇട്ട് ചവിട്ടിക്കൊല്ലുന്ന ക്രൂരനായ ഒരു മനുഷ്യൻ. പരമു കലയെ സ്‌നേഹിക്കുന്ന ഒരു മനുഷ്യൻ. അയാളുടെ സമുദായത്തിൽ ഇല്ലാത്ത ഒരു കലാരൂപമാണ് തെയ്യം. അയാളത് ഇഷ്ടത്തോടെ അവതരിപ്പിക്കുന്നു.

ദൈവികത ഫീൽ ചെയ്തിരുന്നു

തെയ്യം അറിയാമെന്നല്ലാതെ കൺമഷിക്ക് വേണ്ടിയാണ് പഠിക്കുന്നത്. ഇതിനുവേണ്ടി തെയ്യത്തിന് വേണ്ടി ഒരു ക്ലാസ് മാത്രമാണ് കിട്ടിയത്. ശിവദാസ് എന്ന ആശാൻ വന്നാണ് ട്രെയിൻ ചെയ്യിപ്പിച്ചത്. കൃത്യമായ വ്രതം എടുത്താണ് തെയ്യം അവതരിപ്പിച്ചത്. മിക്ക ദിവസവും രാത്രിയാണ് ഷൂട്ട് നടന്നിരുന്നത്. ഒരാൾക്ക് പോലും ക്ഷീണം ഇല്ലാതെ ഫുൾ എനർജിയിലായിരുന്നു. അപ്പോൾ ദൈവികത ഉണ്ടെന്ന് തോന്നിയിരുന്നു. അതാണ് അവാർഡിലും എത്തിച്ചത്.

പണിയും ചന്ദ്രനും പോലീസും

ഒരേസമയത്ത് തിയേറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങൾ. പണി വലിയ സിനിമയായതുകൊണ്ട് ഒരുപാട് പേരിലേക്ക് എത്തും. പക്ഷേ ചന്ദ്രനും പോലീസ് അതേ ആൾക്കാരിലേക്ക് എത്തിയില്ല. ചന്ദ്രനും പോലീസും പറഞ്ഞത് ദുരന്തത്തിൽ നിന്ന് കയറിവരുന്ന ഒരു മനുഷ്യന്റെ കഥയാണ്. നല്ലൊരു കണ്ടന്റുള്ള സിനിമയാണ്. അതുപോലെ മറ്റൊരു സന്തോഷമാണ് ജോജുച്ചേട്ടൻ ആദ്യമായി സംവിധാനം ചെയ്ത ഇത്രയധികം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമയിൽ ജോഷി എന്ന ചെറിയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത്. അത് എനിക്ക് കിട്ടിയ വലിയൊരു അവസരമായിരുന്നു. ഞാൻ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ലാത്ത ഒരു കഥാപാത്രമാണ് ജോഷി. പക്ഷേ, കാലം അത് എന്നിലേക്ക് എത്തിച്ചുവെന്നതിൽ ഞാൻ ഗ്രേറ്റ്ഫുള്ളാണ്. ഞാൻ ജോജുച്ചേട്ടനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞിരുന്നു.

ബിഗ്‌ബോസ് തന്ന സ്വീകാര്യത

ബിഗ്‌ബോസിന്റെ മൂന്നാമത്തെ സീസണിലായിരുന്നു ഞാൻ പങ്കെടുത്തിരുന്നത്. ഞാൻ എന്റേതായ സ്‌പേസിൽ ദേഷ്യപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ ബിഗ് ബോസിൽ അങ്ങനെയല്ല ഉണ്ടായത്. അത് മനപ്പൂർവ്വമല്ല എന്റെയൊരു ജനറേഷനിലുള്ള കൂടുതൽ പേരും ഇങ്ങനെതന്നെയാണ്. പട്ടാമ്പിക്കാരെ പ്രതിനിധീകരിച്ചാണ് ഞാൻ ആ റിയാലിറ്റി ഷോയിലേക്ക് കയറിപ്പോകുന്നത്. എല്ലാവർക്കും കഴിവുണ്ട്, അത് പോളിഷ് ചെയ്തുകൊണ്ടിരിക്കുക.

സീരിയൽ തന്ന ഭാഗ്യം

സീതാകല്യാണം എന്ന സീരിയലിൽ എന്നെ കാസ്റ്റ് ചെയ്യുന്നതിനേക്കാൾ മുൻപ് ആറോളം സിനിമകളുടെ ഭാഗമായിരുന്നു ഞാൻ. പക്ഷേ ഈ സീരിയൽ തന്ന സ്വീകാര്യത വലുതാണ്. കുടുംബപ്രേക്ഷകർ കൂടുതൽ കാണുന്ന സീരിയലിൽ കല്യാൺ എന്ന വേഷത്തിലെത്തിയപ്പോൾ അവർക്കിടയിൽ വലിയ സ്‌നേഹം ഉണ്ടാക്കിത്തീർക്കാൻ കഴിഞ്ഞു. വളരെ നന്മനിറഞ്ഞ കഥാപാത്രമായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.