
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ കർസേവയെന്ന മുന്നറിയിപ്പുമായി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് ഇരു സംഘടനകളും നിവേദനം നൽകും. ഛത്രപതി സംഭാജി നഗറിലെ (ഔറംഗാബാദ്) കുൽദാബാദിലാണ് ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലാണ് ഈ പ്രദേശം. സർക്കാർ ശവകുടീരം പൊളിച്ചില്ലെങ്കിൽ തങ്ങൾ പൊളിക്കുമെന്ന് വിഎച്ച്പിയും ബജ്റംഗ്ദളും പ്രഖ്യാപിച്ചതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബിജെപി–ശിവസേനാ (ഷിൻഡെ) നേതാക്കളാണ് ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം ആദ്യം ഉയർത്തിയത്. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി മന്ത്രി നിതേഷ് റാണെ, മുൻ എംപി നവനീത് റാണ എന്നിവർ രംഗത്തെത്തിയിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിയമപരമായ വഴികളിലൂടെ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.