
ന്യൂഡൽഹി: ലേലദിവസം തന്നെ ആവശ്യമായ ആകെ വിൽപ്പന തുകയുടെ 25 ശതമാനം വിജയിച്ച ലേലക്കാരൻ അടച്ചിട്ടുണ്ടെങ്കിൽ, മുൻകൂറായി നൽകേണ്ട ഇഎംഡി (Earnest Money Deposit) തുകയിൽ ചെറിയ കുറവുകൾ ഉണ്ടെന്ന കാരണത്താൽ സർഫാസി (SARFAESI) നിയമപ്രകാരമുള്ള ലേലം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
കേസിന്റെ പശ്ചാത്തലം:
നിഷ്ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിച്ച വായ്പ അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ ലേലത്തിലാണ് കേസിന്റെ തുടക്കം.
ലേലത്തിൽ പങ്കെടുത്തയാൾ നൽകിയ ഇഎംഡി തുകയിൽ ആവശ്യമായ 21.15 ലക്ഷ രൂപയേക്കാൾ 35,000 രൂപയുടെ കുറവുണ്ടായിരുന്നു.
എന്നാൽ, ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്ത ലേലക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ ഇദ്ദേഹം 33.20 ലക്ഷം രൂപ കൂടി അടച്ച് ആകെ തുകയുടെ 25% (54.35 ലക്ഷം രൂപ) ബാങ്കിൽ നിക്ഷേപിച്ചു.
തുടർന്ന് ബാക്കി തുകയും പൂർണ്ണമായി അടയ്ക്കുകയും 2009 ഒക്ടോബറിൽ സെയിൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു.
ഇഎംഡി തുക തികച്ചും നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഡെപ്റ്റ് റിക്കവറി അപ്പലേറ്റ് ട്രിബ്യൂണലും മദ്രാസ് ഹൈക്കോടതിയും ലേലം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ലേലത്തിൽ പങ്കെടുത്ത വ്യക്തികൾ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സെക്യൂരിറ്റി ഇന്ററസ്റ്റ് (എൻഫോഴ്സ്മെന്റ്) റൂൾസ്, 2002ലെ റൂൾ 9(3) പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകൾ ലേലക്കാരൻ പാലിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലേലദിവസം തന്നെ ആകെ തുകയുടെ 25% നിക്ഷേപിക്കുക എന്ന പ്രധാന വ്യവസ്ഥ പൂർത്തിയാക്കിയാൽ, അതിന് മുൻപ് ഇഎംഡി തുകയിലുണ്ടായ ചെറിയ കുറവുകൾക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതി വിധി റദ്ദാക്കി ലേലം ശരിവച്ചു.










