
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ വിധിയിൽ കുടുംബം തൃപ്തരല്ലായിരുന്നു. സർക്കാർ നൽകിയ ഹർജിയിൽ വിചാരണനടപടികൾക്കുശേഷമാണ് ഹൈക്കോടതി ഇന്നു വിധി പറഞ്ഞത്. അതേസമയം, മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി.
2018 മേയ് 20നാണ് മധു കൊല്ലപ്പെട്ടത്. അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്നത്. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു.
13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നൽകണമെന്നും, വെറുതെ വിട്ട പ്രതികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി അപ്പീൽ നൽകിയിരുന്നു. പ്രതികളിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.










