
ന്യൂഡൽഹി/ഇസ്‌ലാമാബാദ്: യുഎഇയിലെ ഫുജൈറയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യയും പാകിസ്ഥാനും ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ, സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ "അംഗീകരിക്കാനാവില്ലെന്ന്" ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഫുജൈറയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണം നിലനിൽക്കെയാണ് ഇന്ത്യയുടെ പ്രതികരണം. മേഖലയിലെ സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഊർജ്ജ ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ന്യൂഡൽഹി ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിക്കാനും ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം എക്സിലൂടെ (X) കുറിച്ചു.
മേഖലയിൽ ശാശ്വതമായ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും വെടിനിർത്തൽ കരാറുകൾ കർശനമായി പാലിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിൽ ഇരുരാജ്യങ്ങളും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.










