
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽപോയവരാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.
വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കുന്ന സംഘത്തിൽപെട്ടവകാണ് സതീഷും അംബികയും. സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നോ എന്ന അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആനയെ കണ്ട് ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
വനംവകുപ്പ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. 24 മണിക്കൂറിനകം ഇതേ മേഖലയിൽ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.