മോഹൻലാൽ ശബരിമലയിലേക്കും മുംബൈയിലേക്കും. ലാലിന്റെ അടുത്ത സിനിമ പോളണ്ടിൽ

ആഷിഖ് ഉസ്മാൻ നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന മോഹൻലാൽ ചിത്രമായ അതിമനോഹരം വീണ്ടും ഷെഡ്യൂൾ പാക്ക് അപ്പായി. അമ്മയുടെ ജനറൽബോഡിയിൽ പങ്കെടുത്തതിനുശേഷം മോഹൻലാൽ വിദേശത്തേക്ക് യാത്ര പോയതിനാലാണ് ഈ സിനിമയ്ക്ക് ഇപ്പോൾ ഒരു ഇടവേളയുണ്ടായത്.
ജൂലൈ രണ്ടാം തീയതി ഈ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് എറണാകുളത്തായിരിക്കും. നാലഞ്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷം അതിമനോഹരം വീണ്ടും തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.
തൊടുപുഴയിലെ കാഞ്ഞിരമറ്റത്ത് സെറ്റിട്ടിരുന്ന പോലീസ് സ്റ്റേഷൻ പൂർണമായും പൊളിച്ചുമാറ്റി. വീടുമായി ബന്ധപ്പെട്ട ഏതാനും സീനുകളാണ് ഇനി തൊടുപുഴയിൽ ചിത്രീകരിക്കാനുള്ളത്.
മോഹൻലാൽ ഈ സിനിമയിൽ പോലീസ് ഓഫീസറായി അഭിനയിക്കുന്നത് കൊണ്ടുതന്നെ ഹൈദരാബാദ,് മുംബൈ തുടങ്ങിയ നഗരങ്ങളിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ള സീനുകളും ഈ സിനിമയിലുണ്ട്. അത് പക്ഷേ എറണാകുളത്ത് ആ നഗരങ്ങളിലെ സ്റ്റൈലിൽ പോലീസ് സ്റ്റേഷൻ സെറ്റിട്ട് ചിത്രീകരിക്കാനാണ് സംവിധായകന്റെയും നിർമ്മാതാവിന്റെയും തീരുമാനം.
എറണാകുളത്തെയും തൊടുപുഴയിലെയും ചിത്രീകരണം പൂർത്തിയായി കഴിഞ്ഞാൽ മോഹൻലാലും തരുൺ മൂർത്തിയും ടീമും ഈ സിനിമയുടെ ബാക്കിഭാഗം ചിത്രീകരിക്കാനായി ശബരിമലയിലേക്ക് പോകും. ശബരിമലയിൽ നാലു ദിവസത്തെ ചിത്രീകരണമാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. അതുകഴിഞ്ഞാൽ മുംബൈയിലേക്കും ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യും. മൂന്ന് ദിവസത്തെ ഔട്ട്ഡോർ ചിത്രീകരണമാണ് മുംബൈയിൽ നടക്കേണ്ടത.് അതിമനോഹരം പൂർണമായി കഴിഞ്ഞാൽ മോഹൻലാൽ അടുത്തതായി പങ്കെടുക്കുന്ന സിനിമയുടെ ചിത്രീകരണം പോളണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിൽ ആയിരിക്കും നടക്കുക.
Photo Courtesy - Google










