
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വൻ വിജയത്തിന് പിന്നാലെ കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മാരിടൈം ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി വ്യവസായാ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ്. കപ്പൽ നിർമ്മാണ മേഖലയിലേക്ക് ആഗോള തലത്തിൽ ചുവടുവെക്കുന്ന ടാറ്റയുടെ ആദ്യ സംരംഭത്തിന് വേദിയാകുന്നത് കേരളമാണ്. 10,000 കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് ടാറ്റ ഗ്രൂപ്പ് ഇതിനായി സംസ്ഥാനത്ത് നടത്തുന്നത്. ഇതുസംബന്ധിച്ച താല്പര്യപത്രം ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കൈമാറി.
പദ്ധതിക്ക് അതീവ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും ടാറ്റയുടെ അപേക്ഷയിൽ ഒരു മാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വെളിപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച 'മിഷൻ-സമുദ്ര' പദ്ധതിയുടെ ഭാഗമായാണ് ടാറ്റയുടെ വരവ്.
എന്തുകൊണ്ട് പൂവാർ?
വിഴിഞ്ഞത്ത് നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള പൂവാറിലാണ് കപ്പൽശാല സ്ഥാപിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇവിടെ നടത്തിയ സാധ്യതാ പഠനത്തിൽ പൂവാറിന് അനുകൂലമായ നിരവധി ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്:
സ്വാഭാവിക ആഴം: പൂവാർ തീരത്ത് കടലിന് 13 മീറ്ററോളം സ്വാഭാവിക ആഴമുണ്ട്. അതിനാൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ഡ്രഡ്ജിംഗ് (മണ്ണുനീക്കൽ) ഇവിടെ ആവശ്യമായി വരില്ല.
മദർഷിപ്പുകളുടെ നിർമ്മാണം: വൻകിട മദർഷിപ്പുകൾ (Mother Ships) വരെ നിർമ്മിക്കാൻ അനുയോജ്യമായ ഭൂപ്രകൃതിയാണ് പൂവാറിലുള്ളത്.
കപ്പൽശാലയ്ക്കായി കടലിന് അഭിമുഖമായി 2500 മുതൽ 3000 ഏക്കർ വരെ ഭൂമി കണ്ടെത്താൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഭൂമി ഏറ്റെടുത്തു നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
15,000 തൊഴിലവസരങ്ങൾ; കൂടെ വൻ വികസനവും
ടാറ്റയുടെ ഉപകമ്പനിയായ ആർട്സൺ ലിമിറ്റഡിന്റെ (Artson Ltd) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യൻ നാവികസേനയിലെ മുൻ റിയർ അഡ്മിറൽ ആശിഷ് കുൽക്കർണി, പ്രമുഖ നേവൽ ആർക്കിടെക്ട് ജ്യോതിസ്മാൻ ദാസ്ഗുപ്ത എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ 15,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഇതിന് പുറമെ കപ്പൽശാലയ്ക്ക് അനുബന്ധമായി വലിയ ടൗൺഷിപ്പുകൾ, അത്യാധുനിക ആശുപത്രികൾ, വിനോദസഞ്ചാര-വ്യാവസായിക കേന്ദ്രങ്ങൾ എന്നിവയും വികസിച്ചുവരും.
ജാപ്പനീസ് സാങ്കേതികവിദ്യയും ടാറ്റയുടെ കരുത്തും
തുരുമ്പെടുക്കാത്ത മറൈൻ-ഗ്രേഡ് സ്റ്റീൽ പ്ലേറ്റുകളുടെ നിർമ്മാണത്തിൽ ആഗോള മുൻപന്തിയിലുള്ള ടാറ്റാ സ്റ്റീലിന്റെ കരുത്ത് ഈ പദ്ധതിക്ക് തുണയാകും. കപ്പലിന്റെ വിവിധ ഭാഗങ്ങൾ കരയിൽ വെച്ച് നിർമ്മിച്ച്, പിന്നീട് യാർഡിലെത്തിച്ച് കൂട്ടിച്ചേർക്കുന്ന അത്യാധുനിക 'ബ്ലോക്ക് ഫാബ്രിക്കേഷൻ' രീതിയാണ് ടാറ്റ ഇവിടെ ഉപയോഗിക്കുക. ഇതിനായി ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളുടെ സാങ്കേതിക സഹകരണവും ടാറ്റ ഉറപ്പാക്കിയിട്ടുണ്ട്.
ഒരു സാധാരണ ചരക്കുകപ്പൽ നിർമ്മിക്കാൻ 2,000 കോടി രൂപ വരെ ചെലവ് വരുമെന്നിരിക്കെ, പൂവാറിൽ നിർമ്മിക്കുന്ന കപ്പലുകൾ വിദേശരാജ്യങ്ങളിലേക്കും അന്താരാഷ്ട്ര കമ്പനികൾക്കുമായി കയറ്റുമതി ചെയ്യുന്നതിലൂടെ രാജ്യത്തേക്ക് വൻതോതിൽ വിദേശനാണ്യവും ഒഴുകിയെത്തും. നിലവിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.
കേരളത്തിന്റെ വ്യാവസായിക ഭൂമുഖം തന്നെ മാറ്റിയെഴുതാൻ പോന്ന ഈ മെഗാ പ്രൊജക്റ്റിനെ അതീവ താല്പര്യത്തോടെയാണ് കാണുന്നതെന്നും നിക്ഷേപകരെ കേരളത്തിലേക്ക് ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.











