
ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാകിസ്ഥാനെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഒവൈസി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികൾ ഐസ്‌ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഒവൈസി പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് ഒവൈസി പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്ഥാൻ കഴിഞ്ഞ കുറെ വർഷങ്ങളായി തീവ്രവാദികളെ വളർത്തിയെടുക്കുകയാണെന്നും ഒവൈസി ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കശ്മീരികളെ സംശയമുനയിൽ നിർത്തുന്നത് ശരിയല്ലെന്നും ഒവൈസി പറഞ്ഞു. പഹൽഗാമിൽ നിരപരാധികളെ കൊല്ലുന്നതിന് മുമ്പായി തീവ്രവാദികൾ അവരുടെ മതം ചോദിച്ചതായി അറിഞ്ഞു, ഏത് മതത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? നിങ്ങൾ ഖാവർജികളെക്കാൾ മോശമാണ്. പഹൽഗാമിൽ നിങ്ങൾ ചെയ്ത പ്രവർത്തി തെളിയിക്കുന്നത്, നിങ്ങൾ ഐഎസ്‌ഐഎസുകാരുടെ പിന്മുറക്കാരാണ് എന്നാണ്, ഒവൈസി കുറ്റപ്പെടുത്തി.
പാകിസ്ഥാൻ ഇന്ത്യയെക്കാളും അരമണിക്കൂർ അല്ല, അര നൂറ്റാണ്ട് പിന്നിലാണ്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല. തങ്ങളുടെ കൈയിൽ ന്യൂക്ലിയർ ബോംബുണ്ട്, അറ്റോമിക് ബോംബുണ്ട് എന്നൊക്കെയാണ് പാകിസ്ഥാൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നോർത്തോളൂ, ഒരു രാജ്യത്ത് അതിക്രമിച്ച് കടന്ന് അവിടുത്തെ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയാൽ, ഒരു രാജ്യവും മൗനം പാലിക്കില്ല.- ഒവൈസി പറഞ്ഞു.











