
പാകിസ്ഥാൻ എന്നൊരു രാജ്യം ഭൂപടത്തിൽ തുടരണമെങ്കിൽ ഭീകരർക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജസ്ഥാനിൽ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭൂപടത്തിൽ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്ഥാൻ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു കരസേനാ മേധാവിയുടെ വാക്കുകൾ. പാകിസ്ഥാൻ ഭീകരത കയറ്റുമതി ചെയ്യുന്നത് നിർത്താൻ വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ല. ഓപ്പറേഷൻ സിന്ദൂർ 1.0-ൽ ഉണ്ടായിരുന്ന സംയമനം ഇനി ഞങ്ങൾ പാലിക്കില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉടൻ ഒരു അവസരം ലഭിച്ചേക്കുമെന്നും തയാറായി ഇരിക്കാനും സൈനികരോട് കരസേനാ മേധാവി ആവശ്യപ്പെട്ടു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ എഫ്–16, ജെഎഫ്–17 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് പറഞ്ഞിരുന്നു. കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും വ്യോമസേനാ മേധാവി നേരത്തേ വെളിപ്പെടുത്തിയിരുന്നു.











