
മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപം അനുകരിച്ചാണ് ഇന്ന് ലോകത്തെ പല പ്രമുഖ കമ്പനികളും റോബോട്ടുകൾ വികസിപ്പിക്കുന്നത്. എന്നാൽ ഏറ്റവും കാര്യക്ഷമമായ റോബോട്ടിന് അത്തരമൊരു രൂപം ആവശ്യമില്ലെന്നാണ് യു.എസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ ഭാവിയിലെ റോബോട്ടുകൾക്ക് ഏറ്റവും അനുയോജ്യമായ മാതൃക കടൽച്ചേന ആണ്.
ഇതിന്റെ ഭാഗമായി ഗവേഷകർ വികസിപ്പിച്ച റോബോട്ടാണ് ‘ആർഗസ്’. മുന്നോ പിന്നോ എന്ന വ്യത്യാസമില്ലാത്ത 20 കാലുകളുള്ള ഈ റോബോട്ട്, പരമ്പരാഗത റോബോട്ട് രൂപകൽപ്പനകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗ്രീക്ക് പുരാണങ്ങളിലെ നൂറ് കണ്ണുകളുള്ള ഭീമന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഗവേഷണഫലങ്ങൾ സയൻസ് റോബോട്ടിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1,500-ലധികം കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷമാണ് ഗവേഷകർ ഏറ്റവും അനുയോജ്യമായ റോബോട്ട് രൂപം കണ്ടെത്തിയത്. മനുഷ്യനെയോ നായയെയോ അനുകരിക്കുന്നതിന് പകരം, എല്ലാ ദിശകളിലേക്കും ഒരേ കാര്യക്ഷമതയോടെ സഞ്ചരിക്കാൻ കഴിയുന്ന “ഡൈനാമിക് ഐസോട്രോപ്പി” എന്ന ഗണിതശാസ്ത്ര ആശയത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
മനുഷ്യരൂപത്തിലോ മൃഗരൂപത്തിലോ ഉള്ള റോബോട്ടുകൾക്ക് മുന്നോട്ടുള്ള ചലനത്തിൽ മികവ് പുലർത്താനാകുമെങ്കിലും, എല്ലാ ദിശകളിലേക്കും ഒരേ വേഗത്തിലും സ്ഥിരതയിലും സഞ്ചരിക്കാൻ സാധിക്കില്ല. എന്നാൽ ആർഗസ് എല്ലാ ദിശകളിലേക്കും സമാന വേഗത്തിൽ നീങ്ങാൻ കഴിയുന്നുവെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു.
20 ടെലിസ്‌കോപ്പിക് കാലുകളും ഓരോ കാലിന്റെയും അറ്റത്ത് ഘടിപ്പിച്ച ക്യാമറകളും റോബോട്ടിന് 360 ഡിഗ്രി കാഴ്ചശേഷി നൽകുന്നു. കോൺക്രീറ്റ്, പുല്ല്, മണൽ, കുറ്റിച്ചെടികൾ, വഴുവഴുപ്പുള്ള പ്രതലങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങളിലൂടെ ദിശമാറ്റത്തിനായി തിരിയേണ്ട ആവശ്യമില്ലാതെ ഇത് സഞ്ചരിച്ചു.
പരീക്ഷണങ്ങളിൽ ഉയർന്ന മതിലുകൾ കയറാനും ഭാരങ്ങൾ വഹിക്കാനും വസ്തുക്കൾ തള്ളിനീക്കാനും ആർഗസിന് സാധിച്ചു. ഗവേഷകർ ശക്തമായി തള്ളിയപ്പോഴും സ്ഥിരത കൈവിടാതിരുന്ന റോബോട്ട്, മൂന്ന് കാലുകൾ പ്രവർത്തനരഹിതമാക്കിയ ശേഷവും സുഗമമായി സഞ്ചരിച്ചുവെന്നത് ഗവേഷകരെ അതിശയിപ്പിച്ചു.
ഭാവിയിലെ റോബോട്ടുകൾ മനുഷ്യരെ അനുകരിക്കണമെന്ന ധാരണയെ ചോദ്യം ചെയ്യുന്നതാണ് ആർഗസിന്റെ വിജയം. കാര്യക്ഷമതയ്ക്കും എല്ലാ സാഹചര്യങ്ങളിലുമുള്ള പ്രവർത്തനക്ഷമതയ്ക്കും മുൻഗണന നൽകുന്ന പുതിയ തലമുറ റോബോട്ടുകളുടെ തുടക്കമായേക്കാം ഈ രൂപകൽപ്പന.










