03:47am 17 July 2026
NEWS
വിജയാഘോഷത്തിനിടെ സംഘർഷം; ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ കളിക്കളത്തിൽ താരങ്ങൾ ഏറ്റുമുട്ടി
16/07/2026  07:56 AM IST
nila
വിജയാഘോഷത്തിനിടെ സംഘർഷം; ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ കളിക്കളത്തിൽ താരങ്ങൾ ഏറ്റുമുട്ടി

അറ്റ്‌ലാന്റ: അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ മത്സരശേഷം അർജന്റീനയുടെ വിജയാഘോഷത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നത് ടൂർണമെന്റിനേറ്റ കളങ്കമായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ആഘോഷത്തിലായിരുന്ന അർജന്റീന താരം വാലന്റീൻ ബാർകോയെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം തലയ്ക്ക് പിന്നിൽ അടിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിൽ പ്രകോപിതനായ ബാർകോ ബെല്ലിങ്ങാമിനെ തള്ളിയപ്പോൾ അർജന്റീനയുടെ എക്സെക്വൽ പലാസിയോസും ഇടപെട്ട് ഇംഗ്ലീഷ് താരത്തെ പിന്തള്ളുകയായിരുന്നു. തുടർന്ന് ഇരുടീമുകളിലെയും താരങ്ങൾ ഓടിയെത്തിയെങ്കിലും ഉദ്യോഗസ്ഥരും സഹതാരങ്ങളും ചേർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കി. 

മത്സരത്തിൽ 84-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീനയാണ് അവസാന നിമിഷങ്ങളിൽ കളി മറിച്ചത്. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസിൽ നിന്ന് ആന്റണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. എന്നാൽ 85-ാം മിനിറ്റിൽ ലയണൽ മെസിയുടെ മുന്നൊരുക്കത്തിൽ എൻസോ ഫെർണാണ്ടസ് ദൂരപരിധിക്കു പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ മെസിയുടെ മറ്റൊരു നിർണായക നീക്കത്തിനൊടുവിൽ ലൗട്ടാരോ മാർട്ടിനെസ് വിജയഗോൾ നേടി ലോകചാമ്പ്യൻമാരെ ഫൈനലിലേക്ക് നയിച്ചു.

കളിയുടെ ആദ്യപകുതി ഗോൾരഹിതമായിരുന്നെങ്കിലും ഫൗളുകളും വാക്കേറ്റങ്ങളും നിറഞ്ഞതായിരുന്നു. ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസും മഞ്ഞക്കാർഡ് കണ്ടു. ആദ്യ 45 മിനിറ്റിൽ അർജന്റീന 12 ഫൗളുകളും ഇംഗ്ലണ്ട് ഏഴ് ഫൗളുകളും വഴങ്ങി. തുടക്കത്തിൽ ഇംഗ്ലണ്ടിനായിരുന്നു മുൻതൂക്കം. ഏഴാം മിനിറ്റിൽ ലഭിച്ച കോർണർ അവസരം അവർക്ക് ഗോളാക്കി മാറ്റാനായില്ല. പിന്നീട് അർജന്റീനയും ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ അരമണിക്കൂറിനിടെ ഇരു ടീമുകൾക്കും ​ഗോൾ നേടാനായില്ല. 

https://twitter.com/i/status/2077519144916861096
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img