
ബ്രാഹ്മണന്മാരുടെ മേൽ മൂത്രമൊഴിക്കും എന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. താരത്തിന്റെ കമന്റ് വിവാദമായതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്. ഇത് തന്റെ ക്ഷമാപണം ആണെന്നും ഫൂലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനല്ല അതെന്നും കമന്റിനാണെന്നും അനുരാഗ് കശ്യപ് പോസ്റ്റിൽ വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും അനുരാഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിങ്ങൾ അന്വേഷിക്കുന്നത് ഒരു ക്ഷമാപണം ആണെങ്കിൽ, ഇതാണ് എൻ്റെ ക്ഷമാപണം. നിങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുള്ള ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കൂവെന്നും അനുരാഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിറാവു ഫുലെയുടെയും സവിത്രിബായി ഫുലെയുടെയും ജീവിതം പറയുന്ന ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തിൽ നിന്നും പ്രതിഷേധവും ഉയർന്നു. ഇതോടെ ഏപ്രിൽ 11ന് റിലീസ് ചെയ്യേണ്ട സിനിമ 20ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ അനുരാഗ് പങ്കുവെച്ച പോസ്റ്റിന് താഴെവന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് വിവാദമായത്.
"ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലെങ്കിൽ ബ്രാഹ്മണർക്ക് എന്താണ് പ്രശ്നം? ജാതി വ്യവസ്ഥ നിലവിലില്ലെങ്കിൽ നിങ്ങൾ ആരാണ്? ജാതിയില്ലെങ്കിൽ എന്തിനാണ് ഇത്രയധികം രോഷം? സിനിമ റിലീസാകുന്നതിന് മുമ്പ് സിനിമയുടെ ഉള്ളടക്കം പ്രതിഷേധക്കാർക്ക് എങ്ങനെ കിട്ടി. റിലീസിന് മുമ്പ് ഇവർക്ക് സിനിമ കാണാൻ കഴിഞ്ഞത് ആരെങ്കിലും അവർക്ക് അത് നൽകിയതുകൊണ്ടാണ്. മുഴുവൻ സംവിധാനങ്ങളും തെറ്റായ രീതിയിലാണ് പ്രവർത്തിക്കുന്നത്", എന്നാണ് അനുരാഗ് കശ്യപിന്റെ പോസ്റ്റ്. ഇതിന് താഴെ വന്നൊരു കമന്റിന് ആയിരുന്നു അനുരാഗ് 'ബ്രാഹ്മണന്മാരുടെ മേൽ മൂത്രമൊഴിക്കും' എന്ന് മറുപടി നൽകിയത്.