
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായി എക്സൈസ് റിപ്പോർട്ട്. 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു എന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ഇതിനു പുറമേ 43 ലിറ്ററിലധികം വിദേശ മദ്യവും വൈനും പിടിച്ചെടുത്തു.
സംസ്ഥാന സർക്കാരിന്റെ അനുമതിയോ ആവശ്യമായ ലൈസൻസോ ഇല്ലാതെ മദ്യം സൂക്ഷിച്ചെന്നാണ് എക്സൈസ് ക്രൈം ആൻഡ് ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നത്.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അനധികൃതമായി മദ്യം കൈവശം വച്ചതിനും കടത്തിയതിനും കേരള അബ്കാരി ആക്ടിലെ സെക്ഷൻ 55(എ), വിൽപ്പനയ്ക്കായി മദ്യം സൂക്ഷിച്ചതിന് 55(ഐ), വ്യാജമദ്യം കൈവശം വച്ചതിന് സെക്ഷൻ 58 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റോ അഗസ്റ്റിനെ മാത്രമാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്. എക്സൈസ് ഒക്കറൻസ് റിപ്പോർട്ടിൽ പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേരാണ്.
പിടിച്ചെടുത്ത മദ്യത്തിന്റെ വിശദാംശങ്ങളും എക്സൈസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. 12.75 ലിറ്ററിലധികം വ്യാജമദ്യത്തിന് പുറമെ 43 ലിറ്ററിലധികം ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ, ഒരു ലിറ്ററിലധികം ഫോറിൻ മെയ്ഡ് ഫോറിൻ വൈൻ, ആറ് ലിറ്ററിലധികം കെ.എസ്.ബി.സി. വൈൻ എന്നിവയും വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് 27 പേജുള്ള വിശദമായ ഒക്കറൻസ് റിപ്പോർട്ടാണ് എക്സൈസ് സംഘം തയ്യാറാക്കിയത്. വീട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളുടെ എണ്ണവും ഇനവും ലേബലുകളുമടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് സംഘം വ്യക്തമാക്കിയിട്ടുണ്ട്.










