01:44am 15 May 2025
NEWS
ഷൈൻ ടോം ചാക്കോയെ ക്രൂശിക്കരുതെന്ന് നടി അൻസിബ ഹസൻ
19/04/2025  09:39 PM IST
nila
ഷൈൻ ടോം ചാക്കോയെ ക്രൂശിക്കരുതെന്ന് നടി അൻസിബ ഹസൻ

ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ ഒരു അവസരം കൊടുക്കണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ.  ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാൻ അവസരം കൊടുക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും താരം വ്യക്തമാക്കി. അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഭിച്ച ഒരു പരാതിയിൽ അമ്മ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്നും താരം പറഞ്ഞു. 

അൻസിബ ഹസന്റെ വാക്കുകൾ ഇങ്ങനെ: 

‘ഞാനിപ്പോൾ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ്. അതുകാരണം വാർത്തകൾ ഒന്നും വിശദമായി കാണാൻ കഴിഞ്ഞ‌ിട്ടില്ല. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയില്ല.  ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ലഭിച്ച ഒരു പരാതി 'അമ്മ' അച്ചടക്ക സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  പരാതിയിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ച സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.  ഷൈനിനോട് സമിതിക്ക് മുന്നിൽ ഹാജരാകാനും പറയാനുള്ളത് പറയാനും അറിയിച്ചിട്ടുണ്ട്.  ഷൈൻ ടോം ചാക്കോക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ ആ പരാതിയിൽ ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയൂ.  ഷൈൻ അറസ്റ്റിൽ ആയെങ്കിൽ ഇനി അന്വേഷണം എങ്ങനെ മുന്നോട്ട് എങ്ങനെ പോകും എന്ന് അറിയില്ല. എല്ലാവരും കൂടി കൂട്ടായി ചർച്ച ചെയ്തതിനു ശേഷം മാത്രമേ അതിൽ ഒരു തീരുമാനം അറിയിക്കാൻ കഴിയൂ.’ 

‘മയക്കുമരുന്നിന് അടിമയായ ഒരാൾ മാനസികമായി നല്ല ഒരു അവസ്ഥയിൽ ആയിരിക്കില്ല. അയാളെ ഇതുപോലെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ ഒരു അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.  ഒരു പ്രാവശ്യമെങ്കിലും അബദ്ധത്തിൽ ലഹരി ഉപയോഗിക്കുന്നവർ പിന്നെ ലഹരിയുടെ പിടിയിൽ ആവുകയാണ്.  ഇത് സിനിമയിൽ മാത്രമല്ല സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. ഇത്തരത്തിൽ ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാൻ അവസരം കൊടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.  ഇങ്ങനെയുള്ള ആളുകളെ നമ്മൾ ക്രൂശിക്കുകയാണോ അതോ പുനരധിവാസത്തിനു സഹായിക്കുകയാണോ വേണ്ടത് എന്ന് ആലോചിക്കുക. നമ്മൾ സമൂഹത്തിന് കൊടുക്കേണ്ട വലിയൊരു മെസ്സേജ് ആണ് അത്.’ 

‘തമിഴിൽ ലോകേഷ് കനകരാജിന്റെ മാനഗരം എന്ന സിനിമയിൽ നായകനായ ശ്രീ എന്ന നടനുണ്ട്.  അദ്ദേഹം വളരെ നല്ലൊരു നടനാണ്.  അദ്ദേഹം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചു.  അസ്വാഭാവികമായി എന്തൊക്കെയോ പറയുകയും അർദ്ധനഗ്നനായി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എല്ലാവര്ക്കും മനസ്സിലായി. അയാളെ വേണമെങ്കിൽ ഒരു വൃത്തികെട്ടവനായി ചിത്രീകരിച്ച് തള്ളിക്കളയാമായിരുന്നു. പക്ഷേ തമിഴ് ജനത ഒന്നടങ്കം അയാളോടൊപ്പം നിന്ന് എന്നാണ് എനിക്ക് മനസിലായത്. എല്ലാവരും ശ്രീക്ക് എന്ത് പറ്റി, അയാൾക്ക് എന്തോ മാനസികമായി തകരാറു സംഭവിച്ചിട്ടുണ്ട്, അയാളെ സഹായിക്കണം എന്ന തരത്തിൽ കമന്റ്റ് ഇടുകയും ലോകേഷിനെ അവിടെ ടാഗ് ചെയ്യുകയുമൊക്കെയാണ് ചെയ്തത്.  ശ്രീയോടൊപ്പം അഭിനയിച്ച നായികമാർ വരെ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു.  ശ്രീയെ ആരും മോശക്കാരനായി ചിത്രീകരിച്ച് ഉപദ്രവിച്ചില്ല. ഇപ്പോൾ ലോകേഷ് കനകരാജ് തന്നെ മുന്നോട്ട് വന്ന് ശ്രീ ചികിത്സ തേടുന്നുണ്ട് എന്നും അയാളുടെ സ്വകാര്യതയെ മാനിക്കണം എന്നും പോസ്റ്റ് ഇട്ടിട്ടുണ്ട്.  ലോകേഷ് സ്വന്തം സഹോദരനെപ്പോലെ അയാളെ ചേർത്തുപിടിച്ചു.  ഇതൊരു മാതൃകയാണ്. തമിഴ് ജനത ശ്രീയെ തങ്ങളിൽ ഒരാളായി ചേർത്ത് പിടിക്കുകയും അയാൾക്ക് സഹായം എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേരീതി നമുക്കും പിന്തുടരാവുന്നത്.’ 

‘ഷൈൻ താൻ ലഹരിക്ക് അടിമയാണ് എന്ന് സമ്മതിക്കുകയാണെങ്കിൽ, അങ്ങനെ തെളിയുകയാണെങ്കിൽ അയാൾക്ക് ഒരു റീഹാബിലിറ്റേഷൻ നൽകുക എന്നാണ് എനിക്ക് പറയാനുളളത്. ഷൈനിനു വൈദ്യ സഹായം വേണമെങ്കിൽ അത് നൽകണം. അത് നമ്മൾ സമൂഹത്തിന് കൊടുക്കുന്ന ഒരു മാതൃകയാണ്. നമ്മുടെ യുവാക്കൾക്കും അതൊരു മാതൃകയായിരിക്കും.  ഷൈനിനെ എനിക്ക് വ്യക്തിപരമായി അറിയാം, എന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല.  പക്ഷേ പരാതി പറഞ്ഞ കുട്ടിക്ക് മോശം പെരുമാറ്റം ഉണ്ടായി എന്ന് അവർ പറയുന്നു.  അത് ശരിയായിരിക്കാം. പക്ഷെ ആ കുട്ടിയും അയാളെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല.  നന്നാവുമെങ്കിൽ നന്നാകട്ടെ എന്ന് കരുതി ആയിരിക്കും പരാതി നൽകിയിരിക്കുക. ഞാൻ ഇത് പറയുമ്പോൾ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പിന്തുണ നൽകുന്നു എന്ന് വ്യാഖ്യാനിക്കരുത്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാൾക്ക് എത്രമാത്രം മെന്റൽ ഹെൽത്ത് ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. അങ്ങനെയുള്ള ഒരാളെ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുകയും പുനരധിവാസം ചെയ്യുകയും ചെയ്യണം. അയാൾക്ക് ഒരു കുടുംബമുണ്ട്, അയാളെ ശിഷിക്കുമ്പോൾ ഒരു കുടുംബത്തെക്കൂടി ആണ് തളർത്തുന്നത്. ഷൈൻ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാതൃകാപരമായ ശിക്ഷ നൽകാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്. അത് അതിന്റെ മുറപോലെ നടക്കും. പക്ഷെ അയാൾക്ക് തിരിച്ച്  ജീവിതത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ അയാളെ അതിനു സഹായിക്കുകയാണ് വേണ്ടത് അല്ലാതെ അയാളെ സാമൂഹിക വിചാരണ ചെയ്തു ക്രൂശിക്കുകയല്ല.  അത്തരത്തിൽ നമ്മൾ യുവാക്കൾക്കും സമൂഹത്തിനും ഒരു മാതൃകയാവുകയാണ് വേണ്ടത്. അയാൾക്ക് നന്നാവാൻ ഒരു അവസരം നൽകുക വീണ്ടും അയാൾ തെറ്റിന്റെ വഴിയേ പോകുന്നെങ്കിൽ അപ്പോൾ അയാളെ ശിക്ഷിക്കുക അതാണ് വേണ്ടത്.’ 

‘ പോലീസ് പിന്തുടർന്നപ്പോൾ മയക്കുമരുന്ന് വിഴുങ്ങി ഒരു ചെറുപ്പക്കാരൻ  മരിച്ച വാർത്ത നാം അടുത്തിടെ കണ്ടു.  ഒരാളെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് നമുക്ക് എന്ത് ഗുണമാണ് കിട്ടുക. മറിച്ച് അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ഒരു പദ്ധതി തയ്യാറാക്കി അവർക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കുകയല്ലേ വേണ്ടത്. ഇത് ഉപയോഗിക്കുന്നവരെ പിടിച്ചതുകൊണ്ടു ഇതിന്റെ ഉപയോഗം നിൽക്കില്ല.  ഇത് സപ്ലൈ ചെയ്യുന്നവരെയാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ ഡ്രഗ്സ് എങ്ങനെ എത്തുന്നു എന്ന് കണ്ടെത്താൻ മാധ്യമങ്ങളും ശ്രമിക്കണം.  ഇത് കേരളത്തിൽ എത്തിച്ച് സ്കൂൾ കുട്ടികൾക്ക് ഉൾപ്പടെ വിതരണം ചെയ്തു നമ്മുടെ നാടിനെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ഋഷിരാജ് സിങ് സാർ പറഞ്ഞത് കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ മയക്ക് മരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യുന്നത്. അതിനു കാരണം ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഇവിടുത്തെ യുവാക്കളാണ്.  ഈ പണം മാതാപിതാക്കൾ  അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്.  ഇത്തരത്തിൽ നമ്മുടെ യുവാക്കൾ നശിച്ചുപോകാതെ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അത് കേരളത്തിൽ നിന്ന് തുടച്ചു നീക്കാനുള്ള നടപടി ഉണ്ടാകണം.’

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.