
അമേത്തി: കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം. അൻസർ അഹമ്മദ് എന്ന മുപ്പത്തെട്ടുകാരന്റെ ജനനേന്ദ്രിയമാണ് രണ്ടാം ഭാര്യ നസ്ലിൻ ബാനു അറുത്തുമാറ്റിയത്. കുടുംബവഴക്കിനിടെയാണ് രോഷാകുലയായ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അൻസർ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. നസ്ലിൻ ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുപ്പത്തെട്ടുകാരനായ അൻസർ അഹമ്മദിന് രണ്ടു ഭാര്യമാരാണുള്ളത്. സേബ്ജോൾ എന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ടാം ഭാര്യയാണ് നസ്ലിൻ ബാനു. രണ്ട് യുവതികൾക്കും കുട്ടികളില്ല. ഇതേചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി ഭാര്യമാരും അൻസർ അഹമ്മദുമായി വഴക്കുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
വാക്കുതർക്കം നടക്കുന്നതിനിടെ നസ്ലിൻ അൻസറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ അൻസറിനെ നാട്ടുകാർ ചേർന്നാണ് ജഗദീഷ്‌പുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. നസ്ലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.











