
ആധുനിക എ.സി കോച്ചുകളോടെ അമൃത് ഭാരത് ട്രെയിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. അമൃത് ഭാരതിന്റെ മൂന്നാം പതിപ്പിന്റെ പ്രോട്ടോടൈപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറക്കാനാണു പദ്ധതിയെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. പുതിയ പതിപ്പിൽ ഫസ്റ്റ്, സെക്കൻഡ്, തേഡ് എ.സി. കോച്ചുകളടക്കമുള്ളവ ഉൾപ്പെടുന്നു, മുമ്പ് ഒന്നും രണ്ടും പതിപ്പുകളിൽ സ്ലീപ്പർ കോച്ച്, ജനറൽ കോച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
22 കോച്ചുകളുള്ള ട്രെയിന്റെ മുൻപിലും പിന്നിലും എൻജിനുകൾ സ്ഥാപിക്കും. പരമാവധി വേഗത മണിക്കൂറിൽ 130–160 കിലോമീറ്റർ ആയിരിക്കും. വന്ദേ ഭാരത് ട്രെയിൻ പോലെ എല്ലാ ആധുനിക സൗകര്യങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പുതിയ അമൃത് ഭാരത് ട്രെയിന്റെ ലക്ഷ്യം. എല്ലാ കോച്ചുകളിലും സി.സി.ടി.വി. ക്യാമറകൾ, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഓടുമ്പോൾ കുലുക്കമുണ്ടാകാതിരിക്കാൻ സെമി-ഓട്ടമാറ്റിക് കപ്‌ളറുകൾ ഉപയോഗിക്കുന്നതായും ഐസിഎഫ് അധികൃതർ അറിയിച്ചു.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഉത്തരേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എ.സി കോച്ചുകളോടുകൂടിയ അമൃത് ഭാരത് സർവീസ് നടത്തും. നിലവിലെ എക്‌സ്പ്രസ് ട്രെയിനുകളുടെ കോച്ചുകൾ മാറ്റി ഭാവിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ആധുനിക കോച്ചുകൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമുണ്ട്.











