
ദോഹ: ഖത്തർ അമീർ കപ്പ് ഫുട്ബോൾ ഫൈനലിൽ അൽ സദ്ദും അൽ ഗറാഫയും ഏറ്റുമുട്ടുമ്പോൾ പ്രിയതാരങ്ങൾക്കും ആരാധകർക്കും പറയാനുള്ളത് ആവേശപ്പോരാട്ടത്തിന്റെ കഥകൾ. അൽ സദ്ദിന്റെ മുൻ താരവും നിലവിൽ അൽ ഖോർ പരിശീലകനുമായ തലാൽ അൽ ബലൂഷി 'അൽ ശർഖ്' പത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മുൻ ടീമായ അൽ സദ്ദ് കിരീടം നേടുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
നിലവിലെ ചാമ്പ്യന്മാരായ അൽ ഗറാഫ ശക്തരാണെങ്കിലും, ഫൈനലുകൾ കളിച്ചുളള അൽ സദ്ദിന്റെ അനുഭവസമ്പത്ത് അവർക്ക് മുൻതൂക്കം നൽകുമെന്ന് ബലൂഷി പറഞ്ഞു.അൽ സദ്ദ് എപ്പോഴും ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രം കളിക്കുന്ന ടീമാണ്. ലീഗ് കിരീടത്തിന് പിന്നാലെ അമീർ കപ്പും നേടി 'ഡബിൾ' തികയ്ക്കാൻ അവർക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ടീം മാനേജ്‌മെന്റിന്റെ കൃത്യമായ ഇടപെടലുകളും കുട്ടിക്കാലം മുതൽ കളിക്കാരിലേക്ക് പകർന്നുനൽകുന്ന 'വിജയ സംസ്കാരവുമാണ്' (Culture of Titles) അൽ സദ്ദിന്റെ വിജയരഹസ്യം.
ഖത്തർ ലീഗിലെ പ്രകടനം അൽ സദ്ദിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാനുള്ള കരുത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം കാണുന്ന ഗൾഫ്-അറബ് ലോകത്തിന് മുന്നിൽ ഖത്തർ ഫുട്ബോളിന്റെ നിലവാരം ഉയർത്തിപ്പിടിക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഇരുടീമുകളിലെയും കളിക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. അമീറിന്റെ സാന്നിധ്യത്തിൽ കളിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.










