
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ച് അമേരിക്ക. നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ ഡോളർ(215 കോടി ഇന്ത്യൻ രൂപ) നൽകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. നേരത്തേ 15 മില്യൺ ഡോളറായിരുന്നു പ്രതിഫലമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
വെനസ്വേലയുടെ പ്രസിഡന്റായി മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് നിക്കോളാസ് മദൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചത്. ആറ് മാസത്തെ തിരഞ്ഞെടുപ്പ് തർക്കങ്ങൾക്കൊടുവിലാണ് വെള്ളിയാഴ്ച മൂന്നാം തവണയും മദൂറോ സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര സമൂഹം തള്ളിയിരുന്നു. വെനസ്വേലയുടെ അയൽരാജ്യമായ ബ്രസീൽ, കൊളംബിയ അടക്കമുള്ള രാജ്യങ്ങൾ ഈ തെരഞ്ഞെടുപ്പ് തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ട് തന്നെയാണ് വെനസ്വേലയുള്ളത്. മദൂറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബയുടേയും നിക്കരാഗ്വയിലേയും പ്രസിഡന്റുമാർ മാത്രമായിരുന്നു. 51.2 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് 62കാരനായ നിക്കോളാസ് മദൂറോയ്ക്ക് മൂന്നാമൂഴം ലഭിക്കുന്നത്.











