
ന്യൂഡൽഹി:മുംബൈ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ വാർത്താ സമ്മേളനത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകൻ നീലേഷ് ഓജയ്‌ക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചത്. ഭരണഘടനാപരമായ ജനാധിപത്യത്തിൽ ജുഡീഷ്യറിയെ സംബന്ധിച്ച പരിശോധനകളും ഉത്തരവാദിത്തവും അത്യന്താപേക്ഷിതമാണെങ്കിലും, ഒരു ജഡ്ജിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. വ്യക്തമായ തെളിവുകളില്ലാതെ ജഡ്ജിമാരെ പൊതുവേദികളിൽ ആക്ഷേപിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ അടിത്തറയെത്തന്നെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുകളോടുള്ള വിയോജിപ്പുകൾ പരിഹരിക്കാൻ നിയമപരമായ മാർഗങ്ങളാണ് തേടേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളിലൂടെയോ പൊതുപ്രസ്താവനകളിലൂടെയോ അല്ല അത് പ്രകടിപ്പിക്കേണ്ടതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ഒരു വിധിന്യായത്തെ നിയമപരമായി വിമർശിക്കുന്നത് അനുവദനീയമാണെങ്കിലും, യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു ജഡ്ജിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ അഭിഭാഷകന്റെ ആരോപണങ്ങൾ പരിധി ലംഘിക്കുന്നതാണെന്നും നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം ജഡ്ജിയുടെ വ്യക്തിത്വത്തെയും ലക്ഷ്യങ്ങളെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും കോടതി വിലയിരുത്തി. സിറ്റിംഗ് ജഡ്ജിമാർക്കെതിരെ ഇത്തരത്തിൽ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉയർന്ന ഉത്തരവാദിത്തവും വ്യക്തമായ ബോധ്യവും ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഹൈക്കോടതി ആരംഭിച്ച നടപടികൾ തടയാൻ വിസമ്മതിച്ച സുപ്രീം കോടതി, നിയമപ്രകാരം കേസുമായി മുന്നോട്ട് പോകാൻ അനുമതി നൽകി.










