
ന്യൂഡൽഹി: അഖിലേന്ത്യ അഭിഭാഷക പരീക്ഷ (AIBE) എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ഈടാക്കുന്ന ₹3,500 ഫീസ് ശരിവെച്ച് സുപ്രീം കോടതി. ഈ ഫീസ് ചോദ്യം ചെയ്ത് അഭിഭാഷകൻ സന്യം ഗാന്ധി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
അഭിഭാഷകരുടെ എൻറോൾമെന്റ് ഫീസ് ₹750 ആയി പരിമിതപ്പെടുത്തിയ 'ഗൗരവ് കുമാർ v. യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ മുൻ വിധി അഖിലേന്ത്യ അഭിഭാഷക പരീക്ഷയുടെ ഫീസിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷ നടത്താൻ വലിയ ചിലവുകളുണ്ടെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി.
അഖിലേന്ത്യ അഭിഭാഷക പരീക്ഷയുടെ ഫീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(g) എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാരനായ സന്യം ഗാന്ധി വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. താമസിയാതെ ഒരു അഭിഭാഷകനെന്ന നിലയിൽ ഗാന്ധിക്ക് ഇതിന്റെ എത്രയോ ഇരട്ടി വരുമാനം നേടാൻ കഴിയുമെന്നും കോടതി തമാശരൂപേണ നിരീക്ഷിച്ചു.
കേസ്: സന്യം ഗാന്ധി v. യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് അനെർ.
നമ്പർ: W.P.(C) 28/2025











