
മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയാണ് വ്യവസായിയായ അഭിഷേക് ഗുപ്തയുടെ കൊലപാതകത്തിൽ പ്രതിയായത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽപോയി. അതേസമയം, ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയേയും വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 30-ന് രാത്രി 9.30 ഓടെയാണ് അഭിഷേക് ഗുപ്ത (30) കൊല്ലപ്പെടുന്നത്. അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. ബൈക്ക് ഷോറൂം ഉടമയായ അഭിഷേകിനെ കൊലപ്പെടുത്താൻ ദമ്പതിമാർ വാടകക്കൊലയാളികളെ ഏർപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മകന് പൂജ ശകുൻ പാണ്ഡെയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അതിൽനിന്ന് പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത ആരോപിക്കുന്നു. അഭിഷേകിനും പൂജയ്ക്കുമിടയിൽ സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നതായും നീരജ് ഗുപ്ത പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് അദ്ദേഹംതന്നെയാണ് പൊലീസിൽ പരാതി നൽകിയത്.











