
ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ താരത്തിന്റെ സഹായിയായ യുവതി അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി എന്ന മുപ്പത്തിരണ്ടുകാരിയെയാണ് ജൂഹു പൊലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. വ്യാജ ബില്ലുകൾ ഉപയോഗിച്ചാണ് യുവതി താരത്തിന്റെ ലക്ഷക്കണക്കിന് പണം തട്ടിയെടുത്തത്.
ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നും സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുമായി വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന യുവതി, 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23ന് ജൂഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.
നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും കൈകാര്യം ചെയ്തിരുന്ന വേദിക, വ്യാജ ബില്ലുകൾ തയാറാക്കി ശേഷം ആലിയയിൽനിന്ന് ഒപ്പു വാങ്ങി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രഫഷനൽ ടൂളുകൾ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.











