
ദോഹ: സൗദി അറേബ്യൻ കരുത്തരായ അൽ ശബാബിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഖത്തർ ക്ലബ് അൽ റയ്യാൻ 2025-26 സീസണിലെ ഗൾഫ് ക്ലബ് ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിലാണ് 'ലയൺസ്' എന്നറിയപ്പെടുന്ന അൽ റയ്യാൻ ജയഭേരി മുഴക്കിയത്.മത്സരത്തിന്റെ ആദ്യ പകുതി ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. എന്നാൽ 59-ാം മിനിറ്റിൽ അൽ ശബാബിന്റെ ബെൽജിയം താരം യാനിക്ക് കരാസ്കോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. പത്തുപേരായി ചുരുങ്ങിയ സൗദി ടീമിനെതിരെ അൽ റയ്യാൻ ആഞ്ഞടിച്ചു.കിരീടത്തോടൊപ്പം 30 ലക്ഷം ഡോളറാണ് (3 Million USD) അൽ റയ്യാന്‍ സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ അൽ ശബാബിന് 10 ലക്ഷം ഡോളർ ലഭിച്ചു. വ്യക്തിഗത പുരസ്കാരങ്ങളിലും അൽ റയ്യാൻ ആധിപത്യം പുലർത്തി.പരിശീലകൻ വിസെന്റെ മോറെനോ ചുമതലയേറ്റ ശേഷം ഒരു മാസത്തിനുള്ളിൽ അൽ റയ്യാൻ നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നേരത്തെ ക്യു.എസ്.എൽ (QSL) കപ്പും ഇവർ സ്വന്തമാക്കിയിരുന്നു. ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, യെമൻ എന്നീ രാജ്യങ്ങളിലെ എട്ട് പ്രമുഖ ക്ലബ്ബുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
അൽ റയ്യാൻ ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ് ഈ രാജ്യാന്തര കിരീട നേട്ടം.










