05:02pm 14 August 2026
NEWS
ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്നും മാറ്റിയതിൽ ദുരൂഹതയെന്ന് എ.കെ. ബാലൻ
11/07/2026  01:10 PM IST
nila
 ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്നും മാറ്റിയതിൽ ദുരൂഹതയെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങളില്ലെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. ഇ.പി. ജയരാജൻ വിഷയത്തിൽ എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച എ.കെ. ബാലൻ, അദാനി ഗ്രൂപ്പിന്റെ താൽപര്യം സംരക്ഷിക്കാനാണ് ഈ മാറ്റമെന്നും വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബെംഗളൂരു സന്ദർശനവും ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം വിഷയത്തിൽ കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ പിന്നീട് തിരുത്തിയതായും, പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട നേതാക്കൾ അത് തിരുത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ യാതൊരു പടയൊരുക്കവും ഇല്ലെന്നും, അത്തരമൊരു നീക്കം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഴിഞ്ഞം വിഷയത്തിൽ ഉയർന്ന ഭിന്നസ്വരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചന.

ഇതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. വിഴിഞ്ഞം വിഷയത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കണ്ണൂർ നേതൃത്വത്തിൽ നിന്ന് തുറന്ന വിമർശനം ഉയരുന്നതെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img