
ന്യൂഡൽഹി: ലഹരി പരിശോധനയിൽ എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പോസിറ്റീവായതായി പ്രാഥമിക പരിശോധനാഫലം. ഇവരുടെ സ്ഥിരീകരണ പരിശോധന ഉടൻ നടത്തും. ഫുക്കറ്റ്–ഡൽഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ ഡ്രഗ് ടെസ്റ്റിങ് നടപടികൾ ശക്തമാക്കിയത്.
പുതിയ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി എല്ലാ പൈലറ്റുമാരും നിർബന്ധമായും ലഹരി പരിശോധന പൂർത്തിയാക്കണമെന്ന് എയർ ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ 300 പൈലറ്റുമാർ പരിശോധനയ്ക്ക് വിധേയരായി. പരിശോധനയുടെ അന്തിമഫലം 48 മണിക്കൂറിനകം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതിനിടെ, ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് താഴ്ന്ന സംഭവവും വലിയ ആശങ്ക ഉയർത്തിയിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയിൽ ഏകദേശം നാല് സെക്കൻഡ് വിമാനം നിയന്ത്രണമില്ലാതെ സഞ്ചരിച്ചതായി കണ്ടെത്തി.
ഈ സമയത്ത് വിമാനത്തിലെ എലവേറ്ററുകളും എയിലറോണുകളും പ്രവർത്തിച്ചിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെയാണ് പൈലറ്റുമാരുടെ ലഹരി പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയത്.










