
തിരുവനന്തപുരത്തു നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം അഞ്ച് എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ടു മണിക്കൂർ നീണ്ട ആശങ്കയ്ക്കൊടുവിലാണ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
ഇന്നലെ വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാൽ അരമണിക്കൂറോളം വൈകിയാണു വിമാനം പുറപ്പെട്ടത്. 7.50നാണ് വിമാനം പുറപ്പെട്ടത്. എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ, യാത്ര ആരംഭിച്ച് ഒരു മണിക്കൂറായപ്പോഴേക്കും വിമാനത്തിന് സങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു.
പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻതന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്.











