
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോർട്ട് പുറത്തുവന്നതോടെ അപകടം സംഭവിച്ച ദുരൂഹത ഏറുകയാണ്. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ റൺ മോഡിൽ നിന്നും കട്ടോഫ് മോഡിലേക്ക് മാറിയതാണ് അപകട കാരണം എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ, ഇത് പൈലറ്റുമാരിൽ ആരെങ്കിലും മനപൂർവം ചെയ്തതാണോ അതോ സാങ്കേതിക തകരാറിൽ സംഭവിച്ചതാണോ എന്ന കാര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.
ജൂൺ 12 ഉച്ചക്ക് 1.38ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം മൂന്നു മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. ഈ മൂന്നു മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിലാണ് കോക്പിറ്റിനുള്ളിലെ വോയ്സ് റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക് ലഭിച്ചത്. എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനം എത്താതായതോടെ എൻജിനുകളുടെ പ്രവർത്തനം നിലയ്ക്കുകയും വിമാനം താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് വിമാനം ലിഫ്റ്റ്ഓഫിന് അനുസൃതമായി വിമാന എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറി. 180 നോട്ട് റെക്കോർഡ് ചെയ്ത പരമാവധി എയർസ്പീഡ് കൈവരിച്ചു, അതിനുശേഷം ഉടൻ തന്നെ, എഞ്ചിൻ 1, എഞ്ചിൻ 2 ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ 01 സെക്കൻഡ് സമയ ഇടവേളയോടെ റണ്ണിൽ നിന്നും കട്ടോഫിലേക്ക് മാറി. എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം വിച്ഛേദിക്കപ്പെട്ടതിനാൽ എഞ്ചിൻ N1 ഉം N2 ഉം അവയുടെ ടേക്ക്-ഓഫ് മൂല്യങ്ങളിൽ നിന്ന് കുറയാൻ തുടങ്ങി.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ, പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളോട് എന്തിനാണ് ഫ്യൂവൽ എൻഡിൻ സ്വിച്ചുകൾ കട്ട്ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കുന്നു. മറ്റേ പൈലറ്റ് താൻ അങ്ങനെ ചെയ്തില്ലെന്ന് മറുപടി നൽകി. വിമാനത്താവളത്തിന്റെ ചുറ്റളവ് മതിൽ കടക്കുന്നതിന് മുമ്പ് വിമാനം ഉയരം കുറയാൻ തുടങ്ങി.
ഓഫാക്കി പത്തു സെക്കൻഡ് കഴിഞ്ഞപ്പോൾ ഒന്നാം എൻജിന്റെ സ്വിച്ച് വീണ്ടും ഓണാക്കി. വീണ്ടും നാലു സെക്കൻഡ് കഴിഞ്ഞപ്പോൾ രണ്ടാം സ്വിച്ചും ഓണാക്കി. പക്ഷേ എൻജിനു വേണ്ടത്ര ശക്തി ലഭിച്ചില്ല. അങ്ങനെ വിമാനത്തിന്റെ വേഗം കുറഞ്ഞ് ഇടിച്ചിറങ്ങി തകരുകയായിരുന്നു.
അതേസമയം, സാങ്കേതിക തകരാറിനെ തുടർന്നാകാം ഫ്യൂവൽ എൻഡിൻ സ്വിച്ചുകൾ ഓഫായത് എന്നാണ് വിദഗ്ധരുടെ നിഗമനം. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നത് ഇതാണ് വ്യക്തമാക്കുന്നതെന്നും വിദ്ഗധർ പറയുന്നു. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രം വിമാനത്തിന്റെ അടിയിൽ നിന്ന് പുറത്തെത്തി കാറ്റിൽ കറങ്ങി പ്രവർത്തിച്ചു തുടങ്ങുന്ന ഉപകരണമാണ് റാറ്റ്. വിമാനത്തെ അന്തരീക്ഷത്തിൽ അൽപനേരം നിർത്താൻ ഇത് സഹായിക്കും. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവർത്തിക്കുക. ഓക്‌സിലിയറി പവർ യൂണിറ്റും വിമാനത്തിന് ഊർജം നൽകേണ്ടിയ ബാറ്ററി യൂണിറ്റും പ്രവർത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.











