09:56am 24 August 2026
NEWS
മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതിയിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ്


24/03/2026  04:19 PM IST
nila
മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതിയിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ്

 

ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും, പള്ളികളിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപതം​ഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി വന്നാൽ അത് ഭരണഘടനയുടെ 26-ാം അനുച്ഛേദം നൽകുന്ന മതസ്വാതന്ത്ര്യ അവകാശങ്ങളെ ബാധിക്കുമെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 26 (ബി), (ഡി) വ്യവസ്ഥകൾ പ്രകാരം മതസ്ഥാപനങ്ങളുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. അതിനാൽ സ്ത്രീപ്രവേശന വിഷയത്തിൽ പള്ളി കമ്മിറ്റികൾക്കാണ് അന്തിമ തീരുമാനാധികാരം ഉണ്ടാകേണ്ടതെന്നും ബോർഡ് വ്യക്തമാക്കി.

ഖുറാനിലും ഹദീസിലും സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം വിലക്കണമെന്ന നിർദ്ദേശമില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളികളിൽ സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നുവെന്നും വാദത്തിൽ പറയുന്നു. ഇന്ത്യയിലെ നിരവധി പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനവും ചില ഇടങ്ങളിൽ പ്രത്യേക പ്രാർത്ഥനാ സൗകര്യങ്ങളും ഉണ്ടെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

മതസ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആ മതസ്ഥാപനങ്ങളോടു ബന്ധപ്പെട്ടവരാണെന്നും, സർക്കാർ അല്ലെങ്കിൽ കോടതികൾ ഈ വിഷയത്തിൽ ഇടപെടരുതെന്നും ബോർഡ് തങ്ങളുടെ വാദത്തിൽ ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img