
അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയ രാഷ്ട്രീയ നേതാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് യുവതികൾ. സംഭവത്തിന് പിന്നാലെ യുവതികൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. കാഞ്ചീപുരം കുന്ത്രത്തൂരിലെ എഐഎഡിഎംകെ നേതാവിനെയാണ് യുവതികൾ വിളിച്ചുവരുത്തി മർദ്ദിച്ചത്. കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലം വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് ഇയാളെ തല്ലിയത്.
പൊന്നമ്പലം അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് യുവതികൾ വീടൊഴിഞ്ഞിരുന്നു. അതിന് ശേഷവും ഇയാൾ വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതോടെയാണ് യുവതികൾ നേതാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്.
അറസ്റ്റിലായതിന് പിന്നാലെ പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. ഇയാളെ എല്ലാ ചുമതലയിൽ നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും എഐഎഡിഎംകെ നേതൃത്വം വ്യക്തമാക്കി.











