
അഹമ്മദാബാദിൽ ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ ആകെ എത്ര പേർ മരിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്. ബിജെ മെഡിക്കൽ കോളേജിന്റെയും മെഘാനിനഗർ സിവിൽ ആശുപത്രിയുടെയും റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളും ഹോസ്റ്റലുകളും ഇവിടെയുണ്ടായിരുന്നു. അതിനാൽ പ്രദേശവാസികളും അപകടത്തിൽ മരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമല്ല. അതേസമയം, 290-ൽ അധികം പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ടെന്ന് അറിയുന്നു. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയതെന്നും, രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായുള്ള തിരച്ചിൽ തുടരുകയാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.











