
ന്യൂഡൽഹി: ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതിയുടെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെയുള്ള ഭരണപരമായ വീഴ്ചകളും അധികാര ദുർവിനിയോഗ ആരോപണങ്ങളും നിലനിൽക്കെയാണ് കൊളീജിയത്തിന്റെ ഈ നിർണായക നടപടി.
ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഭരണരീതികളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസിന് കത്തുകൾ അയച്ചിരുന്നു. മറ്റ് ഹൈക്കോടതികളിൽ നിന്നുള്ള ഒരാളെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പത്ത് മാസത്തിലേറെയായി ആക്ടിംഗ് ചീഫ് ജസ്റ്റിസായി തുടരുകയായിരുന്നു ജസ്റ്റിസ് ശർമ്മ.
അതിനിടെ, സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് വരെ ജുഡീഷ്യൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ രാജസ്ഥാൻ ഹൈക്കോടതിയിലെ അഭിഭാഷകർ പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ജസ്റ്റിസ് ശർമ്മ അവധിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 26-നാണ് അദ്ദേഹം വിരമിക്കുന്നത്.
കൊളീജിയത്തിന്റെ ഈ ശുപാർശയിലൂടെ രാജസ്ഥാൻ ഹൈക്കോടതിയിലെ നേതൃത്വ പ്രതിസന്ധിക്കും അനിശ്ചിതത്വത്തിനും വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










