
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിൽ ചേർന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് സംഘടനയിൽ സജീവമായത്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിന്റെ പ്രധാന മുഖവും ഷൂറാ കമ്മിറ്റി അംഗവുമാണ് ഇപ്പോൾ അഫീറ ബീബി.
മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന്റെ തലവൻ. സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ 1999ലെ കണ്ടഹാർ വിമാന തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രധാന പ്രതിയായിരുന്നു. ഒക്ടോബർ 8നാണ് വനിതാ ബ്രിഗേഡ് രൂപീകരിച്ചതായി മസൂദ് അസർ പ്രഖ്യാപിച്ചത്. തുടർന്ന് ഒക്ടോബർ 19ന് പാക്ക് അധിനിവേശ കാശ്മീരിലെ റാവൽകോട്ടിൽ റിക്രൂട്ട്മെന്റ് പരിപാടിയും നടന്നു.
ഐഎസ്, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് ഭീകര ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ പരിശീലിപ്പിക്കാനുമാണ് ജയ്ഷെ മുഹമ്മദിന്റെ പുതിയ നീക്കം. സുരക്ഷാ ഏജൻസികൾ ഇതിനോടകം ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.











