01:24am 25 August 2026
NEWS
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
13/07/2026  05:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

അരീക്കോട്: വിട്ടുമാറാത്തതും സങ്കീർണ്ണവുമായ വേദനകൾക്ക് സമഗ്രവും അത്യാധുനികവുമായ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സാധാരണയായി  വേദന അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ മാത്രം കേന്ദ്രികരിച്ചുള്ള പരമ്പരാഗത ചികിത്സാരീതികളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനികവും ഫലപ്രദവുമായ ശാസ്ത്രീയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ക്ലിനിക്കിന്റെ ഉദ്ഘാടനം അരീക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോബിൻ സി.വി. നിർവഹിച്ചു. 

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ വിദഗ്ധരായ ഡോ. നഈമ .കെ, ഡോ. മുഹമ്മദ് അൽ മാജിദ് .കെ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർമാരായ  ഡോ. സഹീർ കൊയപ്പൊത്തൊടിക, ഡോ. നിഹ്മത്തുള്ള മാടമ്പാട്ട്, ഓപ്പറേഷൻസ് മാനേജർ മഹറൂഫ് തുടങ്ങിയവർ പങ്കെടുത്തു.

വേദനകളുടെ താല്ക്കാലിക ശമനത്തിനപ്പുറം അവയുടെ യഥാർത്ഥ ഉറവിടവും കാരണവും ശാസ്ത്രീയമായ പരിശോധനകളിലൂടെ കണ്ടെത്തി അതിന് അനുസൃതമായുള്ള ചികിത്സ നൽകുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. വിട്ടുമാറാത്ത നടുവേദന, കഴുത്തുവേദന, തേയ്മാനം മൂലമുള്ള കാൽമുട്ട്-തോൾ വേദനകൾ, ഞരമ്പ് സംബന്ധമായ വേദനകൾ, മസ്സിലുകളെ ബാധിക്കുന്ന കടുത്ത വേദനകൾ, കായിക വിനോദങ്ങളിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ  എന്നിങ്ങനെ സാധാരണക്കാർ നേരിടുന്ന എല്ലാത്തരം സങ്കീർണ്ണ വേദനകൾക്കും സമഗ്രമായ ചികിത്സ   അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൃത്യമായ രോഗനിർണയത്തിന് ശേഷം വേദന നിയന്ത്രിക്കാനുള്ള മരുന്നുകൾ, കടുത്ത വേദന അനുഭവപ്പെടുന്ന ഭാഗങ്ങളിൽ നൽകുന്ന ട്രിഗർ പോയിന്റ് ഇൻജക്ഷനുകൾ, ജോയിന്റ് ഇൻജക്ഷൻ, നെർവ് ബ്ലോക്ക് എന്നിവയ്ക്ക് പുറമെ കോശങ്ങളുടെ സ്വാഭാവിക വളർച്ചയെ ഉത്തേജിപ്പിച്ചു വേദന വേഗത്തിൽ ഇല്ലാതാക്കുന്ന അത്യാധുനിക റീജനറേറ്റീവ് ചികിത്സകളും ഈ പെയ്ൻ മാനേജ്‌മെന്റ് ക്ലിനിക്കിന്റെ സവിശേഷതയാണ്.

അത്യാധുനിക സാങ്കേതികവിദ്യകളുടെയും റീജനറേറ്റീവ് മെഡിസിന്റെയും സഹായത്തോടെ വേദനകളെ കൃത്യമായി നിർണയിച്ച് രോഗികളുടെ ജീവിതനിലവാരം വീണ്ടെടുക്കാനുമാണ് ഈ പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നഈമയും, ഡോ. മുഹമ്മദ് അൽ മാജിദും ചേർന്ന് പറഞ്ഞു. കൂട്ടിച്ചേർത്തു. ഇത്തരം അത്യാധുനിക പെയ്ൻ മാനേജ്‌മെന്റ് ചികിത്സകൾക്കായി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആശുപത്രി സി.ഒ.ഒ റോബിൻ സി.വി വ്യക്തമാക്കി. 

വിശ്വസ്തതയോടെയും കുറഞ്ഞ ചെലവിലും ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാരായ ജനങ്ങൾക്ക് അത്യാധുനികമായ വൈദ്യസഹായം അവരുടെ തൊട്ടടുത്ത് തന്നെ ലഭ്യമാക്കുന്നതിൽ ഈ പുതിയ ക്ലിനിക്ക് ഒരു നാഴികക്കല്ലാകുമെന്ന് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ മാനേജ്‌മെന്റ് വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img