12:06am 11 September 2026
NEWS
പെൻഷൻ സംവിധാനത്തെ വിമർശിച്ച് അടൂർ ​ഗോപാലകൃഷ്ണൻ
12/08/2025  02:28 PM IST
nila
പെൻഷൻ സംവിധാനത്തെ വിമർശിച്ച് അടൂർ ​ഗോപാലകൃഷ്ണൻ

വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് പെൻഷൻ കൊടുക്കുന്നത് പ്രൊഡക്ടീവ് അല്ലാത്ത ചെലവാണെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. 86 വയസുള്ള താൻ ഇപ്പോഴും ദിവസം 12 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നും തിരുവനന്തപുരത്ത് ബിഎസ്എസിന്റെ വാർഷികാഘോഷം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കവെ അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു.

അടൂരിന്റെ വാക്കുകൾ ഇങ്ങനെ..

'വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് അവർക്ക് പെൻഷൻ കൊടുക്കുന്നു. പ്രൊഡക്ടീവ് അല്ലാത്ത ചെലവ്. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നു എന്ന സിസ്റ്റമാണ് നിലവിലിരിക്കുന്നത്. അതിന് കാരണം പറയുന്നത് യുവാക്കൾക്ക് ജോലി കിട്ടാൻ ആണെന്നാണ്. നിശ്ചിത എണ്ണം ജോലികളേയുള്ളൂ. ഒരാളെ പുറത്തേക്ക് എടുത്തിട്ട് വേണം അകത്തേക്ക് ഒരാളെ കൊണ്ടുവരാൻ. ഇത് വളരേ വളരേ തെറ്റായ പ്രവണതയാണ്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ യുവാക്കളാണ് ഏറ്റവും എതിർക്കുന്നത്. യുവാക്കൾ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഞാനിത് പറഞ്ഞാൽ യുവജനസംഘടനകൾ എല്ലാം നാളെ എനിക്കെതിരായി പ്രതിരോധം തുടങ്ങും. എന്റെ വീടിന് മുന്നിൽ കോലം കത്തിക്കും. ഇതൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും, ഉള്ളതുപറഞ്ഞേ മതിയാവൂ', അടൂർ പറഞ്ഞു.

'എനിക്ക് വയസ്സ് 86 ആയി. 86 വയസ്സുള്ള ഒരാളാണ് പറയുന്നത്. എന്റെ അനുഭവത്തിൽനിന്ന് പറയുകയാണ്. ജീവിതകാലം മുഴുവൻ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം. റിട്ടയർമെന്റ് ആവശ്യമുള്ളവർക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാൻ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്‌നമല്ല, മനസാണ് പ്രശ്‌നം', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img