
അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസുകൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 20ശതമാനം ഓഹരികൾ കൂടി വിറ്റഴിച്ചു. സിംഗപ്പുർ കമ്പനിയായ വിൽമർ ഇന്റർനാഷണലിനാണ് ഓഹരികൾ വിറ്റത്. വിൽമറിന്റെ ഉപകമ്പനിയായ ലെൻസുമായാണ് 7,150 കോടി രൂപയുടെ ഇടപാട്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അടിസ്ഥാനസൗകര്യ വികസനം, ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിങ്ങനെ കമ്പനിയുടെ മുഖ്യ പ്രവർത്തനമേഖലകളിൽ മാത്രം ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസിൽ നിന്നു പിന്മാറുന്നത്. അദാനി ഓഹരികൾ വിറ്റൊഴിയും മുമ്പ് അദാനി വിൽമർ എന്ന സംയുക്ത സംരംഭത്തിൽ അദാനി ഗ്രൂപ്പിനും വിൽമറിനും 44ശതമാനം വീതമായിരുന്നു ഓഹരി പങ്കാളിത്തം.
കഴിഞ്ഞ ജനുവരിയിൽ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 13.5ശതമാനം ഓഹരികൾ ഒന്നിന് 275 രൂപനിരക്കിൽ അദാനി ഗ്രൂപ്പ് വിറ്റഴിച്ചിരുന്നു. ഇതുവഴി 4,850 കോടി രൂപയും നേടി. 20ശതമാനം ഓഹരികൾ കൂടി വിറ്റതോടെ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 10.42 ശതമാനമായി. വൈകാതെ ഈ ഓഹരികളും മുൻകൂട്ടി നിശ്ചയിച്ച നിക്ഷേപകർക്ക് വിറ്റഴിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. നിലവിലെ ഓഹരി വിൽപന വഴി 10,874 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ നേടിയ 4,855 കോടി രൂപയും ചേരുമ്പോൾ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ ഓഹരി വിൽപനവഴി ആകെ നേടുക 15,729 കോടി രൂപ.











