
ബെംഗളൂരു: കന്നഡ സീരിയൽ രംഗത്തെ യുവ നടി സി.എം. നന്ദിനി ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിലെ കെങ്കേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുപത്താറുകാരിയായ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മുറിയിൽ നിന്ന് നന്ദിനിയുടെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളും മാനസിക സമ്മർദവും കുറിപ്പിൽ പരാമർശിക്കുന്നതായും പൊലീസ് അറിയിച്ചു. അഭിനയ മേഖലയിലെത്തുടർച്ചയായ പ്രവർത്തനമാണ് നന്ദിനി ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ സർക്കാർ ജോലി സ്വീകരിക്കാനും വിവാഹിതയാകാനും കുടുംബം സമ്മർദം ചെലുത്തിയിരുന്നതായാണ് കുറിപ്പിൽ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, അഭിനയ ജീവിതം തുടരാനായിരുന്നു നന്ദിനിയുടെ താൽപര്യം. ഈ വിഷയത്തിൽ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഫോണിൽ ബന്ധപ്പെടാനാകാതായതിനെ തുടർന്ന് സുഹൃത്തുകൾ താമസസ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധിക്കുകയുമായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











