
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന 'ഹോളി വൂണ്ട്' എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് കൂടുതൽ ആളുകളും തിരിച്ചറിയാൻ തുടങ്ങിയതെന്നും താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ സിനിമയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതും താനാണെന്നും താരം കൂട്ടിച്ചേർത്തു.
ജാനകി സുധീറിന്റെ വാക്കുകൾ ഇങ്ങനെ:
'പല സിനിമകളിൽ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് പലരും പല കാരണങ്ങളാണ് പറയുന്നത്. ഞാൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതുകൊണ്ടാണ് സിനിമയിൽ അവസരം കുറയുന്നതെന്നാണ് പറയുന്നത്. അതൊക്കെ നമ്മുടെ അവകാശങ്ങളാണ്. അത്യാവശ്യം എല്ലാ ആളുകളും അതുപോലുളള ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അവർ നമ്മളെ വിളിച്ച് ചോദിക്കാറുണ്ട്. അല്ലാതെ നിർബന്ധിക്കുന്ന സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. അതൊക്കെ കൊണ്ടായിരിക്കും ഞാൻ വലിയ നിലയിലേക്ക് പോകാത്തത്.
എന്തെങ്കിലും മോശം അനുഭവങ്ങൾ ഉണ്ടായാൽ ഞാൻ നേരിട്ട് പ്രതികരിക്കും. സംവിധായകർക്കും നിർമാതാക്കൾക്കും വേണ്ടി പലരും സമീപിക്കാറുണ്ട്. ഞാൻ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ ഒന്നിനേയും പേടിക്കേണ്ട ആവശ്യമില്ല. എന്റെ സമ്മതമില്ലാതെ ആരും സ്പർശിച്ചിട്ട് പോലുമില്ല. എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്റെ പല ഫോട്ടോഷൂട്ടുകളും വിവാദമാകാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആദ്യം വീട്ടിലൊക്കെ നല്ല രീതിയിലുളള എതിർപ്പുകൾ ഉണ്ടായിരുന്നു. ബിഗ്‌ബോസ് കഴിഞ്ഞതിനുശേഷം വലിയ പ്രശ്നങ്ങളൊന്നും വീട്ടുകാർ പറഞ്ഞിരുന്നില്ല. ഞാൻ ചെയ്ത സിനിമ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതൊരു അക്കാഡമിക് സിനിമയായിരുന്നു. ഹോളി വൂണ്ടിൽ അഭിനയിച്ച് കഴിഞ്ഞാൽ സമൂഹം എന്ത് പറയുമെന്ന കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. അതിലെ പ്രധാന വേഷം എനിക്കായിരുന്നു.നന്നായി അഭിനയിക്കാനുളള അവസരവും ലഭിച്ചു. അതിന് മുൻപും ഞാൻ പല സിനിമകൾ ചെയ്തിരുന്നു. അതിലൊക്കെ ചെറിയ വേഷമായിരുന്നു.
ആ സിനിമയിൽ അഭിനയിച്ചതോടെയാണ് കൂടുതൽ ആളുകളും തിരിച്ചറിയാൻ തുടങ്ങിയത്. കുടുംബത്തിന്റെ പിന്തുണയും ഒരുപാട് ലഭിച്ചിരുന്നു.അതൊരു നല്ല കഥാപാത്രമായിരുന്നു. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയാകുന്നത്. അത് സിനിമയായപ്പോൾ എനിക്ക് മാത്രം കൂടുതൽ വിമർശനങ്ങൾ ഉണ്ടായി. ഒരു സമൂഹത്തിനെയും കരിവാരി തേയ്ക്കുന്ന രീതിയിലുളള ചിത്രമല്ലായിരുന്നു അത്'.











