
വ്യക്തിപരമായി ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ സ്നേഹയെന്ന കഥാപാത്രമെന്ന് നടി മെർലെറ്റ് ആൻ തോമസ്. കൺഫേർട്ട് സോൺ വിട്ട് ചെയ്ത പടമാണ് അതെന്നും താരം പറയുന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല എന്നും താരം ചോദിക്കുന്നു. സില്ലി മോങ് മോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമയിൽ പ്രതിനായക വേഷം ചെയ്ത സാഗർ സൂര്യയുടെ ജോഡി ആയിരുന്നു മെർലെറ്റ് ആൻ തോമസ്. ഡെന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ആൻ, ജോലിയിൽ നിന്നും ബ്രേക്ക് എടുത്തായിരുന്നു സിനിമയിൽ അഭിനയിച്ചത്. നടി അഭിനയിച്ച നാലാമത്തെ ചിത്രമാണ് പണി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
"എന്റെ നാലാമത്തെ സിനിമയാണ് പണി. അതൊരു അഡാറ് പണി തന്നെയാണ്. വ്യക്തിപരമായി ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു സ്നേഹ. ന്യൂജെൻ ഗേൾ ഫ്രണ്ട് ആണ് ഞാൻ. ഇപ്പോഴുള്ള സമൂഹത്തിലെ ഒരു പെൺകുട്ടി. ഈ സിനിമ കാണുമ്പോൾ ആൻ ആയിട്ട് കാണരുത് സ്നേഹ എന്ന കഥാപാത്രമായിട്ട് കാണണം എന്ന് എന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നു. അത് മനസിലുണ്ടാവണം എന്ന് പറഞ്ഞു. ആരും നിർബന്ധിച്ചിട്ടില്ല ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത്. ആ കഥാപത്രത്തിന് ആവശ്യമായത് കൊണ്ടാണ് ആ സീനുകളിൽ അഭിനയിച്ചത്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. അവർക്കും ഇല്ലെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ. ആക്ടിംഗ് ഒരു പ്രൊഫഷനാണ്. എന്റെ കൺഫേർട്ട് സോൺ വിട്ട് ചെയ്ത പടമാണ്".
പണിയിൽ ഗംഭീര പ്രകടനം കാഴ്ച വച്ച രണ്ട് പേരായിരുന്നു സാഗർ സൂര്യയും ജുനൈസും. നായകനെക്കാൾ ഇവരുടെ ഡോൺ, സിജു എന്നീ കഥാപാത്രങ്ങൾക്ക് ആരാധകരും പ്രശംസയും ഏറെ ആയിരുന്നു. പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തിയത് ജോജു ജോർജ് തന്നെ ആണ്.











