
നടൻ ബാല തന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുമായിരുന്നെന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. അയാൾ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് തനിക്കറിയില്ലെന്നും എലിസബത്ത് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് എലിസബത്ത് നടനെതിരെ ഉയർത്തുന്നത്.
എലിസബത്തിന്റെ കുറിപ്പ് ഇങ്ങനെ:
‘പഴയ സംഭവങ്ങൾ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എന്നെ മാനസികമായി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാൾ ഒരുപാട് പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. നിസ്സഹായതയും പേടിയും മൂലം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി വിളിച്ചു പറഞ്ഞു. ഞാൻ അയാൾക്ക് മരുന്ന് മാറി കൊടുത്തുവെന്ന് പറയുന്നു.’
‘ഞങ്ങൾ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാൾ മറ്റ് പെൺകുട്ടികൾക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. അയാൾ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാൾ എന്നെ വിവാഹം ചെയ്തു.പോലീസിന്റെ മുമ്പിൽവെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും’.











