
ന്യൂഡൽഹി: 12 വർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലിയ ശക്തിയായി മാറിയെന്ന തോന്നലുണ്ടായെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ നിലപാടുകൾ ബി.ജെ.പി. നേതൃത്വം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന സമീപനമാണ് മോഹൻ ഭാഗവത് സ്വീകരിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് വിരുദ്ധമായ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ദീപ്‌കെ വിമർശിച്ചു. ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിനിടെ ‘രാജ്യത്ത് മുസ്‌ലിങ്ങൾ ഉണ്ടാകരുതെന്ന് ഒരു ഹിന്ദു കരുതുന്നുവെങ്കിൽ അയാൾ ഹിന്ദുവല്ല’ എന്ന ഭാഗവതിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ബി.ജെ.പി. 12 വർഷമായി അധികാരത്തിലുണ്ട്. രാജ്യത്തെ എല്ലാ ഏജൻസികളും കൈപ്പിടിയിലായതോടെ തങ്ങൾ ആർ.എസ്.എസിനേക്കാൾ വലിയവരാണെന്ന ചിന്തയിലേക്കാണ് പാർട്ടി എത്തിയിരിക്കുന്നത്,” ദീപ്‌കെ പറഞ്ഞു. പ്രതിഷേധിക്കുന്ന ജെൻ-സിയെ ദേശവിരുദ്ധരായി മുദ്രകുത്തരുതെന്ന് നേരത്തെ ഭാഗവത് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രി ‘ദിമാഗി നക്‌സൽ’ ഉൾപ്പെടെയുള്ള പുതിയ പ്രയോഗങ്ങളാണ് നടത്തുന്നതെന്നും ഇത് ആർ.എസ്.എസ്. നേതൃത്വത്തിന്റെ നിലപാടുകളിൽനിന്ന് വ്യത്യസ്തമാണെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.
ഭാഗവത് ഉൾക്കൊള്ളലിനെക്കുറിച്ചും യുവാക്കളെ ആദരിക്കേണ്ടതിനെക്കുറിച്ചും സംസാരിക്കുമ്പോൾ പ്രധാനമന്ത്രി വ്യത്യസ്തമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “അധികാരത്തിലേക്ക് എത്തിക്കാൻ സഹായിച്ച ആർ.എസ്.എസിന്റെ വാക്കുകൾ മോദി കേൾക്കാൻ തയ്യാറാകണം,” ദീപ്‌കെ കൂട്ടിച്ചേർത്തു.
സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അവർ സന്ന്യാസിമാരല്ലെന്നും സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പറഞ്ഞതായുള്ള പരാമർശങ്ങളിലും ദീപ്‌കെ പ്രതികരിച്ചു. വാങ്ചുക്കിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സി.ജെ.പി. നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, ഇരുവരും കഴിവുള്ള നല്ല നേതാക്കളാണെന്നും ഇതുവരെ അഴിമതിക്കാരായിട്ടില്ലെന്നും മാത്രമാണ് വാങ്ചുക് പറഞ്ഞതെന്ന് ദീപ്‌കെ വ്യക്തമാക്കി. പ്രക്ഷോഭം സത്യസന്ധമായി നയിച്ചതിനെക്കുറിച്ച് വാങ്ചുക് അനുകൂലമായാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










