09:23pm 25 June 2026
NEWS
ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ചു കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടു
25/06/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ചു കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടു
HIGHLIGHTS

(മുകളിൽ) മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നു. വിദഗ്ധസംഘം ആനയെ ചികിത്സിക്കുന്നു

​പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു.

മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ചികിൽസ നൽകിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്.

​ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച  വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി.

വ്യാഴാഴ്ച ( ജൂൺ 25) രാവിലെ 5.30-ഓടെയാണ് വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ബാബു (എ.വി.എഫ്.ഒ, അഭയാരണ്യം ആന പുനരധിവാസ കേന്ദ്രം, കോടനാട്), ഡോ. മിഥുൻ ഒ.വി (എ.വി.എഫ്.ഒ, തൃശൂർ) എന്നിവരുടെ നേതൃത്വത്തിൽ ദൗത്യം ആരംഭിച്ചു. 8.30-ഓടെ ആനക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടർന്ന് ഉച്ചക്ക് 2.00 നും വൈകിട്ട് 3.30-നും വീണ്ടും മയക്കുവെടി വെച്ച് ആനയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു.

നിയന്ത്രണവിധേയമാക്കിയ ആനയെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. പരുക്ക് സ്ഫോടകവസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി ചികിൽസ പൂർത്തിയാക്കി. വൈകിട്ട് 5.00 ഓടെ ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. റേഡിയോ കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കും. ആന ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ ഇത് സഹായിക്കും.

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കടേശ്വരൻ, കോടനാട് റേഞ്ച് ഓഫീസർ (അഡീഷണൽ ചാർജ്) ലുധീഷ് ഇ ബി , തുണ്ടത്തിൽ റേഞ്ച് ഓഫീസർ നിഖിൽ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫീസർ മുരളീദാസ് വി പി , മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചർ ദിധീഷ്, ആർ.ആർ.ടി മലയാറ്റൂർ ഡെപ്യൂട്ടി റേഞ്ചർ അബിൻ, സെൻട്രൽ സർക്കിളിലെ കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ സി. പി, എൻ ജി ഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത് . മലയാറ്റൂർ ആർ.ആർ.ടി, മേയ്ക്കാപ്പാല, ഭൂതത്താൻകെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച (ജൂൺ 24) നേച്ചർ സ്റ്റഡി സെൻ്റർ -അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ ശ്രീ ജ്യോതിഷ് ജെ ഒഴക്കൽ, കോടനാട് റേഞ്ച് ഓഫീസർ (അഡീഷണൽ ചാർജ്) ഇ ബി ലുധീഷ്  എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും പ്രദേശവാസികളുമായും നടത്തിയ യോഗത്തിൽ ദൗത്യത്തിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img