സിഎംഎഫ്ആർഐയിൽ ദേശീയ ശിൽപശാല തുടങ്ങി

കൊച്ചി: സംരക്ഷിത പട്ടികയിലുള്ള കടൽജീവികളുടെ നിയമവിരുദ്ധ വ്യാപാരം തടയാൻ മത്സ്യത്തൊഴിലാളി പങ്കാളിത്ത സമീപനം അനിവാര്യമെന്ന് വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങിയ ത്രിദിന ദേശീയ ശിൽപശാലയിലാണ് ആവശ്യം ഉയർന്നത്. തീരദേശവാസികളുടെ ഉപജീവനം കൂടി പരിഗണിച്ചുള്ള സംരക്ഷണരീതികളും വിവിധ ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളും ആവശ്യമാണ്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം, സാമൂഹിക-പാരിസ്ഥിതിക തലങ്ങൾ മനസ്സിലാക്കിയുള്ള നിയമനിർമാണം എന്നിവ ആവശ്യമാണെന്നും ശിൽപശാലയിൽ നിർദേശമുയർന്നു.
സിഎംഎഫ്ആർഐ, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ എന്നിവർ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
സ്രാവ് ചിറക്, തിരണ്ടിയുടെ ഗിൽ പ്ലേറ്റ്, കടൽവെള്ളരി, കടൽക്കുതിര, വിവിധയിനം ശംഖുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സംരക്ഷിത കടൽ ജീവികളുടെ നിയമവിരുദ്ധമായ വ്യാപാരം പ്രധാനമായും നടക്കുന്നത്.
2010-നും 2022-നും ഇടയിലുള്ള പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ 17 അനധികൃത സ്രാവ് ഉൽപ്പന്ന വേട്ടകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 82 ശതമാനവും സ്രാവ് ചിറകാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനു സത്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പിടിച്ചെടുക്കുന്ന കടൽ ജീവികളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് അന്വേഷണ ഏജൻസികൾ നേരിടുന്ന വലിയ വെല്ലുവിളി. ഇതിനായി സിഎംഎഫ്ആർഐ പോലുള്ള സ്ഥാപനങ്ങളുടെ ശാസ്ത്രീയ സഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത വ്യാപാരം തടയുന്നതിനും സമുദ്രവന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനും വിവിധ ഏജൻസികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന്് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സംരക്ഷണ പ്രവർത്തകർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. പവിഴപ്പുറ്റുകൾ, സമുദ്ര സസ്തനികൾ, ശംഖിനങ്ങൾ, കടലാമകൾ എന്നിവയുടെ തിരിച്ചറിയൽ, സൈബർ കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവ് ശേഖരണം, നിയമനടപടികൾ എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്.
സി.എം.എഫ്.ആർ.ഐ, ഡബ്ല്യു.ഡബ്ല്യു.എഫ്, ഡബ്ല്യു.സി.സി.ബി, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. സിഎംഎഫ്ആർഐ യിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ, ഡബ്ല്യു.ഡബ്ല്യു.എഫ് സീനിയർ ഡയറക്ടർ ദീപാങ്കർ ഘോഷ് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google










