
ന്യൂഡൽഹി: വില നൽകാതെ തയ്യാറാക്കിയ ആധാരം നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി. വിൽപ്പന വില നൽകാതെയുള്ള ആധാരം 'ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, 1882'-ലെ സെക്ഷൻ 54 അനുസരിച്ച് സാധുവായ കൈമാറ്റമായി കണക്കാക്കില്ല. ഇത്തരം ആധാരങ്ങൾ അസാധുവായിരിക്കും, അതിലൂടെ വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കില്ല.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. വിൽപ്പന ഉറപ്പിച്ച തുക നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു തർക്കവിഷയമായ ആധാരം കോടതി റദ്ദാക്കി. ആധാരത്തിൽ 9,000 രൂപ നേരത്തെയും, രജിസ്ട്രേഷൻ സമയത്ത് 6,000 രൂപയും നൽകിയതായി രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇതിന് വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല.
വസ്തുവിന്റെ വില നൽകുന്നത് സാധുവായ വിൽപ്പനയുടെ അനിവാര്യ ഘടകമാണെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. വില നൽകാത്തപക്ഷം, ആധാരം തുടക്കം മുതൽ തന്നെ അസാധുവായിരിക്കും. ഈ സാഹചര്യത്തിൽ, വിൽക്കുന്നയാൾക്ക് 'ലിമിറ്റേഷൻ ആക്ടി'ലെ ആർട്ടിക്കിൾ 65 അനുസരിച്ച് 12 വർഷത്തിനുള്ളിൽ വസ്തു തിരികെ ആവശ്യപ്പെടാനും സാധിക്കും.
ശാന്തി ദേവി (പരേത) Vs. ജഗൻ ദേവി & മറ്റുള്ളവർ എന്ന കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി.











