
ചെങ്ങന്നൂർ: ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട 68 കാരന് രക്ഷകനായത് വിമുക്ത ഭടൻ ഹോം ഗാർഡ് തിരുവൻവണ്ടൂർ സ്വദേശി പുത്തൻപറമ്പിൽ പി എസ് ഷിബു.
അടൂർ കടമ്പനാട് വാഴപ്പള്ളിയിൽ ബിജിലിജോസഫിനെയാണ് ഷിബുവിൻ്റെ സമയോചിത ഇടപെടലിലൂടെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് രക്ഷപെടുത്തിയത്.
വ്യാഴം രാവിലെ 11.30 ഓടെയാണ് സംഭവം. ഷിബു ബെഥേൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ഈ സമയം കാർ ഓടിച്ച് വരികയായിരുന്ന ബിജിലി ജോസഫ് ഷിബുവിൻ്റെ അരികിൽ വണ്ടി നിർത്തിയിട്ട് പറഞ്ഞു. എനിക്ക് നല്ല ക്ഷീണം തോന്നുന്നു. നെഞ്ചിനുള്ളിൽ വല്ലാത്ത വേദനയും ഉണ്ട് .ഒരു ആംബുലൻസ് വിളിച്ച് എന്നെ ആശുപത്രിയിൽ എത്തിക്കുമോ എന്നു ചോദിച്ചു.
ബിജിലിയുടെ അവസ്ഥ മനസിലാക്കിയ ഷിബു ആംബുലൻസിനായി കാത്തു നിന്നില്ല.
ഉടൻ തന്നെ ബിജിലിയെ സൈഡ് സീറ്റിലേക്ക് ആക്കിയ ശേഷം കാറിൻ്റെ ഡ്രൈവർ സീറ്റിൽ കയറി ഹെഡ് ലൈറ്റ് തെളിയിച്ച് കാർ ഓടിച്ച് നേരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. നിമിഷങ്ങൾക്കകം ഡോക്ടേഴ്സ് എത്തി ബിജിലിജോസഫിനെ കാർഡിയോളജി സെക്ഷനിൽ അഡ്മിറ്റാക്കി. ഇപ്പോൾ ഐ സി യു വിൽ ചികിത്സയിലാണ്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. സംഭവം അറിഞ്ഞ് കേരളത്തിന് പുറത്തായിരുന്ന മക്കളും, മറ്റ് ബന്ധുക്കളും ആശുപത്രി ഡോക്ടേഴ്സും ഷിബുവിനെ അഭിനന്ദിച്ചു. ഡി സിസി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയും അടൂർ കടമ്പനാട് വടക്ക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്
ബിജിലിജോസഫ്.
മാന്നാറിൽ താമസിക്കുന്ന സഹോദരൻ്റെ വീട്ടിൽ പോകാൻ എത്തിയതാണ് അദ്ദേഹം.
20 വർഷത്തോളം ഇന്ത്യൻ മിലിട്ടറിയിൽ സിഗ്‌നൽസ് റെജിമെൻ്റൽ സർവ്വീസ് ചെയ്തിരുന്ന ഷിബു റിട്ടയർമെൻ്റിനു ശേഷം ചെങ്ങന്നൂരിൽ ഹോം ഗാർഡിൽ ഡ്യൂട്ടി ചെയ്ത് വരികയാണ്.
തൻ്റെ ഉത്തരവാദിത്വ പെട്ട ഡ്യൂട്ടിക്കിടയിലും ഒരു വിലപെട്ട ജീവൻ രക്ഷിക്കാൻ സാധിച്ചതിലുള്ള ചാരുതാർത്ഥ്യത്തോടെ ഡൂട്ടി തുടരുകയാണ് ഷിബു.
ഭാര്യ - ആശ ഷിബു , മക്കൾ അന്നു, ആൽവിൻ.











